കൊച്ചി: ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികൾ തിരിച്ചടിയാകുമെന്ന ആശങ്കയിൽ പൊലീസ്. നടൻ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഷൈനിന്റെ മുടി ഉൾപ്പടെയുള്ളവയുടെ പരിശോധനഫലം അനുകൂലമായില്ലെങ്കിൽ പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാകും.
പരിശോധന ഫലം അനുകൂലമാണെങ്കിൽക്കൂടി ഏത് ലഹരി മരുന്നാണ്, എപ്പോഴാണ് ഉപയോഗിച്ചത് എന്നൊക്കെയുള്ള കണ്ടെത്തലുകൾ നടത്താൻ സാധിക്കില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. പൊലീസ് അന്വേഷണത്തിനും തുടർ നടപടികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കേസിൽ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിച്ചാൽ മാത്രമേ രണ്ടാം ഘട്ട മൊഴിയെടുപ്പ് അടക്കമുള്ള കാര്യങ്ങളുമായി പൊലീസിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.
മയക്കുമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഷൈൻ മൊഴി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമയുടെ ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കാൻ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇരുവരുടെയും മൊഴികൾ ഐ.സി.സി ഇന്നലെ രേഖപ്പെടുത്തി. ഐസിസി യോഗത്തിൽ ഇരുവരും നേരിട്ട് ഹാജരായി.
ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപഭോഗം, നടിമാരോട് മോശം പെരുമാറ്റം തുടങ്ങിയ പരാതികളിൽ കർശനനടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ നിർദ്ദേശമുയർന്നു. മോശമായി പെരുമാറുകയോ ഷൂട്ടിംഗിന് തടസം വരുത്തുകയോ മന:പൂർവം വൈകിപ്പിക്കുകയോ ചെയ്യുന്നവരെ മാറ്റിനിറുത്തണമെന്നും സംഘടനാ പ്രതിനിധികൾ നിർദ്ദേശിച്ചു.
പരാതികൾ നൽകുന്നതിന്റെ നടപടിക്രമങ്ങൾ ഉൾപ്പെടെ വിശദീകരിച്ച് ലഘുലേഖ തയ്യാറാക്കി താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, മറ്റു ജീവനക്കാർ, സംഘടനകൾ എന്നിവർക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഫെഫ്ക പ്രതിനിധികൾ എത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |