ഇലവുംതിട്ട : ഇക്കുറിയും മത സൗഹാർദ്ദത്തിന് മാതൃകയായി രാമൻചിറ. ക്ഷേത്രേത്സവത്തിന് വേണ്ടി പള്ളികൂദാശ മാറ്റിവച്ചു. മേയ് 4 മുതൽ 11വരെയാണ് രാമൻചിറ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. പുതിയ രാമൻചിറ സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളിയുടെ കൂദാശ 10,11 തീയതികളിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഉത്സവ നടത്തിപ്പിന് വേണ്ടി പള്ളി കൂദാശ 17, 18 തീയതികളിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. ഇലവുംതിട്ട രാമൻ ചിറയിൽ ഗുരുമന്ദിരവും പള്ളിയും അമ്പലവും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്ഷേത്രോത്സവത്തിന് കഴിഞ്ഞ വർഷം പള്ളിവികാരിയും മേൽശാന്തിയും ചേർന്നാണ് തിരിതെളിച്ചത്. ഇക്കുറി നടന്ന രാമൻചിറ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പാൽ പൊങ്കാലയ്ക്ക് ഭദ്രദീപം തെളിച്ചതും സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളി വികാരി ജോർജ് പുത്തൻവിളയിലാണ്. മേൽശാന്തി ജിജേഷ് ശർമ്മ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. അമ്പലത്തിലെ അന്നദാന ചടങ്ങിൽ ഇടവകക്കാർ പങ്കെടുത്ത് സൗഹൃദം പങ്കുവച്ചു. മർത്തോമ സഭ അധീനതയിലുള്ള ശ്രെയസ് ചാരിറ്റി ട്രസ്റ്റ് ഭാരവാഹികളായ വികാരി ജനറലിന് അടക്കമുള്ളവർക്ക് ക്ഷേത്ര ഭാരവാഹികൾ യാത്രയയപ്പ് നൽകി. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഇലവുംതിട്ട ആൽമരച്ചുവട്ടിൽ സമാപിച്ചപ്പോൾ സന്ദേശം നൽകിയത് പള്ളി വികാരിയാണ്. മലനടയിലെ അശ്വതി മഹോത്സവത്തിന് തെക്ക് കരകളിൽ നിന്നുള്ള കെട്ടുരുപ്പടികൾ റോമൻ കത്തോലിക്ക കുരിശടിയിലെ മാതാവിന്റെ സ്വരൂപത്തിന് മുമ്പിൽ വണങ്ങിയാണ് മുമ്പോട്ട് നീങ്ങിയത്. ദേവീക്ഷേത്രത്തിലെ ഉത്സത്തിന് ഞാറന്മല കാവിൽ എത്തി എഴുന്നെള്ളിയ ജീവിത മാതാ കുരിശടിയിലെത്തി ഉപചാരം ചെല്ലി. ക്രിസ്തുരാജ പള്ളിയിലെ കുരുത്തോല പെരുനാൾ യാത്രയും ആൽമരച്ചുവട്ടിൽ നിന്ന് നടത്തിയ മതസൗഹാർദ ചടങ്ങുമെല്ലാം ഇലവുംതിട്ടയിൽ മതം മനുഷ്യ മനസുകളെ ഒരുമിപ്പിക്കാനുള്ളതാണെന്ന സന്ദേശമാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |