ദേശീയപാത 716ന്റെ ഓരത്താണ് വയനാട് കളക്ടറേറ്റ്. കഴിഞ്ഞ പത്തുവർഷമായി കളക്ടറേറ്റിന്റെ മെയിൻ ഗേറ്റിനു സമീപം ഒരു കുടുംബം കുടിൽ കെട്ടി സമരം ചെയ്യുന്നുണ്ട്. നിപ്പയും കൊവിഡും, പ്രളയവും എല്ലാം അതിജീവിച്ചുകൊണ്ടുള്ള സമരം. കളക്ടറേറ്റിലേക്കും ദേശീയപാത വഴിയും കടന്നുപോയ ജനലക്ഷങ്ങൾ ഈ കുടുംബത്തിന്റെ സഹനസമരത്തിന് സാക്ഷിയായിട്ടുണ്ട്. അവർക്കു പുറമെ, രാജ്യത്തിന്റെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, മുൻ പ്രധാനമന്ത്രിയുടെ സഹധർമ്മിണയും കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധി, മകൾ പ്രിയങ്കഗാന്ധി എം.പി, സംസ്ഥാനത്തെ മാറിമാറി വന്ന മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകർ അങ്ങനെ നീളുന്നു ആ പട്ടിക. തുടക്കത്തിൽ എല്ലാവരും ഈ കുടുംബത്തിന്റെ സമരത്തെ ആകാംക്ഷയോടെ നോക്കി. ചിലർ പ്രശ്നത്തിൽ ഇടപെട്ടു. കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് ഹർത്താൽവരെ നടന്നു. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ ഇങ്ങനെയൊരു കുടുംബം സമരം നടത്തുന്ന കാര്യം പോലും പലരും മറന്നു എന്നതാണ് സത്യം. ആരാണ് ഈ സമരം നടത്തുന്ന കുടുംബം? തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ മകൾ ട്രീസ, ഭർത്താവ് കോഴിക്കോട് ജില്ലയിലെ കരിങ്ങാട് കട്ടക്കയത്തിൽ ജെയിംസ്, ഇരട്ട കുട്ടികളായ വിപിൻ, നിഖിൽ എന്നിവരാണ്. വില കൊടുത്തു വാങ്ങിയ ഭൂമി അധികൃതർ തട്ടിയെടുത്തിയിരിക്കുന്നു. അത് തിരിച്ച് കിട്ടണം. അത് മാത്രമാണ് ഇവരുടെ ആവശ്യം.
കുടുംബം
സമരവഴിയിലേക്ക്
2015 ഓഗസ്റ്റ് 15. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കുട്ടികളടക്കം പങ്കെടുത്ത പരേഡ് തൊട്ടടുത്ത എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ പുരോഗമിക്കുന്നു. അതിനിടെയാണ് രണ്ടു മക്കളെയും കൂട്ടി ജെയിംസും ഭാര്യ ട്രീസയും വയനാട് കളക്ടറേറ്റ് പടിക്കൽ കുടിൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങിയത്. വർഷങ്ങൾക്കുമുമ്പ് വിലയ്ക്ക് വാങ്ങിയ ഭൂമി തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാൽ ജോർജ്ജും മാതാവ് ഏലിക്കുട്ടിയും സമരം നടത്തിയിരുന്നു. സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയ ഇവരെ ആരും കാണാനോ കേൾക്കാനോ മുതിർന്നില്ല. ഭൂമിയുടെ അവകാശികളായ ഇവർ തങ്ങളുടെ അവകാശ പേരാട്ടത്തിനിടെ മരണപ്പെട്ടു. അത് എവിടെയാണെന്ന് അറിയേണ്ടെ? 2009 നവംബർ രണ്ടിന് വയനാട് കോറോത്തെ വാടകമുറിയിലായിരുന്നു ഏലിക്കുട്ടിയുടെ വിയോഗം. 2012 ഡിസംബർ 13ന് മാനന്തവാടിക്കടുത്ത് വൃദ്ധസദനത്തിലായിരുന്നു ജോർജിന്റെയും അന്ത്യനിദ്ര. പന്ത്രണ്ട് ഏക്കർ ഭൂമിയുടെ അവകാശികളുടെ ഒരു ഗതികേട് ! എന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ല. അവകാശപ്പെട്ട ഭൂമിക്കായി ജോർജിന്റെ മകളും മരുമകനും പേരക്കുട്ടികളും സമരം ഏറ്റെടുക്കുകയായിരുന്നു. കാഞ്ഞിരങ്ങാട് വില്ലേജിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിൽ നിന്നു വനംവകുപ്പ് പിടിച്ചെടുത്തത് ജന്മാവകാശമുള്ള കൃഷിഭൂമിയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ കൺമുന്നിലുണ്ടായിട്ടും പിശക് തിരുത്താനും നീതി നടപ്പാക്കാനും ഭരണാധികാരികൾ സന്നദ്ധരാകുന്നില്ല.
വനഭൂമിയെന്ന് വാദം
1967ൽ കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാഞ്ഞിരത്തിനാൽ ജോസാണ് കാഞ്ഞിരങ്ങാട് വില്ലേജിൽ (പഴയ തൊണ്ടർനാട് വില്ലേജ്) സർവേ നമ്പർ 238/1ൽപ്പെട്ട 12 ഏക്കർ ഭൂമി കുട്ടനാടൻ കാർഡമം കമ്പനിയിൽ നിന്നു വിലയ്ക്കു വാങ്ങിയത്. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ 2717 നമ്പർ പ്രകാരമാണ് ഈ വസ്തു ആധാരം ചെയ്തത്. ഇതിൽ ആറ് ഏക്കർ 1972 സെപ്തംബറിൽ ജോസ് സഹോദരൻ ജോർജിന് ദാനധാരം ചെയ്തു നൽകി. ജോർജ്, ജോസ് സഹോദരങ്ങൾ നികുതിയടച്ച് കൈവശംവച്ച് കൃഷി നടത്തിയിരുന്ന ഭൂമിയാണ് 1976ൽ വനംവകുപ്പ് പിടിച്ചെടുത്തത്. 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമം ഉപയോഗപ്പെടുത്തിയായിരുന്നു വനംവകുപ്പിന്റെ നടപടി. ഭൂമി പിടിച്ചെടുത്തതിനെതിരേ ജോർജ്, ജോസ് സഹോദരങ്ങൾ കോഴിക്കോട് വനം ട്രിബ്യൂണലിൽ ഫയൽ ചെയ്ത കേസിൽ 1978 നവംബർ ആറിന് പിടിച്ചെടുത്തത് വനഭൂമിയല്ലെന്ന് ട്രിബ്യൂണൽ ഉത്തരവുണ്ടായി. എന്നാൽ 75 സെന്റ് ഭൂമി ഒഴികെയുള്ളത് വനഭൂമിയാണെന്ന് 1985ൽ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ വിധിച്ചു. ഈ വിധിക്കെതിരെയാണ് പോരാട്ടം. കോഴിക്കോട് വിജിലൻസ് എസ്.പിയായിരുന്ന ശ്രീശുകൻ 2009 ആഗസ്റ്റ് 17ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് 2016 നവംബർ 11ന് അന്നത്തെ മാനന്തവാടി ആർ.ഡി.ഒ ശ്രീറാം സാംബശിവ റാവു സമർപ്പിച്ച റിപ്പോർട്ട്, 2019 സെപ്തംബർ 28ന് നിയമസഭാ പെറ്റീഷൻസ് കമ്മറ്റി സമർപ്പിച്ച റിപ്പോർട്ട് എന്നിവയിൽ വനംവകുപ്പ് പിടിച്ചെടുത്തത് കൃഷിഭൂമിയണെന്ന് വ്യക്തമാക്കുന്നുണ്ട്. 11.25ഏക്കർ കൃഷിയിടമാണ് വനംവകുപ്പ് പിടിച്ചെടുത്തതെന്ന് 2021 ജനുവരി 23ന് അന്നത്തെ കളക്ടർ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന് പതിച്ചുകൊടുക്കുന്നതിനെതിരെ വനംവകുപ്പ് രംഗത്തെത്തി. ഇതേത്തുടർന്ന് ജില്ലാകളക്ടർ അയച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏതാണെന്നു പരിശോധിക്കാൻ റവന്യു സെക്രട്ടറി നിർദേശം നൽകി. 2007 സെപ്തംബർ 28ന് റവന്യു-വനം ഉദ്യോഗസ്ഥർ സ്ഥലസന്ദർശനം നടത്തി. രേഖകൾ പരിശോധിച്ച അന്നത്തെ ജില്ലാ കളക്ടർ പി.പി. ഗോപിക്ക് 1982 ഡിസംബർ ഒന്നിലെ ഡി 5066/73ലെ വിജ്ഞാപനത്തിൽ പറയുന്ന ഭൂമിയല്ല കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നതെന്നു ബോദ്ധ്യപ്പെട്ടു. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേത് ജന്മാവകാശമായി സിദ്ധിച്ച ഭൂമിയാകയാൽ വീണ്ടും പതിച്ചുകൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം റവന്യു സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. പക്ഷേ, ഈ റിപ്പോർട്ടിൽ 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധി റദ്ദുചെയ്ത് ഭൂമി നൽകണമെന്ന് കളക്ടർ ശുപാർശ ചെയ്തിരുന്നില്ല. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ മൂന്നുവശവും നിക്ഷിപ്ത വനമാണെന്ന് വെരിഫിക്കേഷനിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വനം പ്രിൻസിപ്പൽ സെക്രട്ടറി 1999 ജൂൺ ഒമ്പതിന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
2006 ഒക്ടോബർ 11ന് അന്നത്തെ മന്ത്രിസഭായോഗം കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കർ ജോസ്, ജോർജ് സഹോദരങ്ങൾക്ക് പതിച്ചുകൊടുക്കാൻ തീരുമാനിച്ചു. വിവിധ കോണുകളിൽ ഉയർന്ന സമ്മർദമാണ് മന്ത്രിസഭയുടെ ഈ തീരുമാനത്തിനു വഴിയൊരുക്കിയത്. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് ഹൈക്കോടതിയുടെ എക്സ് പാർട്ടി വിധിയെക്കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശമുണ്ടായിരുന്നില്ല. കാഞ്ഞിരത്തിനാൽ സഹോദരൻമാരിൽ നിന്നു നികുതി സ്വീകരിക്കാൻ 2007 നവംബറിൽ സർക്കാർ ഉത്തരവായി. ഫോറസ്റ്റ് ട്രിബ്യൂണൽ വിധി നിലനിൽക്കേയായിരുന്നു ഇത്. കാഞ്ഞിരത്തിനാൽ സഹോദരങ്ങൾ 2007 നവംബർ 24നാണ് കാഞ്ഞിരങ്ങാട് വില്ലേജിൽ ഭൂ നികുതി അടച്ചത്. തുടർന്ന് കൃഷിയിറക്കുന്നതിന് ഭൂമി ഒരുക്കിത്തുടങ്ങിയപ്പോഴാണ് സർക്കാർ ഉത്തരവിനെതിരേ 2008 ജൂൺ 13ന് പരിസ്ഥിതി സംഘടന വൺ എർത്ത് വൺ ലൈഫ് ഹൈക്കോടതിയിൽ 17844 നമ്പർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ഈ സാഹചര്യത്തിലാണ് 1991 ഫെബ്രുവരി 18ലെ ഹൈക്കോടതിയുടെ എക്സ്പാർട്ടി വിധി. പരിസ്ഥിതി സംഘടന പൊതുതാത്പര്യ ഹർജി സമർപ്പിച്ചതിനു പിന്നാലെയാണ് വനം ഉദ്യോഗസ്ഥർ കാഞ്ഞിരത്തിനാൽ കുടുംബത്തെ, ഒന്നര പതിറ്റാണ്ടുമുമ്പ് ഭൂമിയിൽനിന്നു ഇറക്കിവിട്ടത്.
അനുകൂല
നടപടിയ്ക്കായി...
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയിൽ തിങ്കളാഴ്ച വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എത്തിയത് കുടുംബത്തിന് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. സമരപ്പന്തലിൽ നിന്ന് ജെയിംസും നേരിട്ടെത്തി ജില്ലാ കളക്ടറെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. ഭൂമിയുടെ സ്കെച്ചുകൾ, അതിരുകൾ, മുൻ രേഖകൾ എല്ലാം കളക്ടർ പരിശോധിച്ചു. പ്രശ്നപരിഹാരത്തിന് സാദ്ധ്യതകൾ ആരായുന്നതിനും അന്വേഷിച്ച് റിപ്പോർട്ട് നൽകാനുമായിരുന്നു കളക്ടറുടെ സന്ദർശനം. ഈ കുടുംബത്തിനായി അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയ്ക്കായി നമുക്ക് കാത്തിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |