SignIn
Kerala Kaumudi Online
Thursday, 22 May 2025 8.50 AM IST

'ശമ്പളം എത്ര വേണമെങ്കിലും തരാം, പക്ഷെ സഹോദരിയായി കാണാൻ കഴിയില്ലെന്ന് അയാൾ പറഞ്ഞു'; ദുരനുഭവം പങ്കുവച്ച് മാലാ പാർവതി

Increase Font Size Decrease Font Size Print Page
mala-parvathy

മലയാള സിനിമയിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന നടിയാണ് മാലാ പാർവതി. അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുൻപ് പല മുൻനിര ചാനലുകളിൽ അവതാരകയായിരുന്നു മാലാ പാർവതി. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് തന്റെ ജോലിക്കിടയിലുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. നടി സീമ നൽകിയ ഉപദേശങ്ങളും മാലാ പാർവതി പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'നമ്മുടെ വിഷമങ്ങൾ പറയാൻ കഴിയുന്ന വ്യക്തിയാണ് മമ്മൂക്ക. ഒരു കാരണവരെ പോലെയാണ് അദ്ദേഹം. ഒരു സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ സഹായിച്ചതും അദ്ദേഹമായിരുന്നു. സോഷ്യൽ മീഡിയയിൽ എന്നെ വിമർശിച്ച് പലതരത്തിലുളള പ്രതികരണങ്ങളും വരുന്നുണ്ട്. പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിരുന്നുവെങ്കിൽ കൊളളാമായിരുന്നുവെന്ന തരത്തിലുളള പ്രതികരണങ്ങളാണ് വരുന്നത്. അതൊക്കെ അവരുടെ മാനസികാവസ്ഥയല്ലേ? പലരും അവരുടെ മാനസികാവസ്ഥയിലാണ് എഴുതുന്നത്. അതുകൊണ്ട് സങ്കടമുണ്ടാകില്ല.

എല്ലാവർക്കും അവരുടേതായ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. അവർ ആഗ്രഹിച്ചത് നേടാൻ കഴിയാത്ത അവസ്ഥ ഉളളതുകൊണ്ടായിരിക്കാം അവർ അങ്ങനെ പറയുന്നത്. പ്രമുഖ സംവിധായകർ ഓകെ പറഞ്ഞ സീനുകളാണ് മ​റ്റുളളവർ കൊളളില്ലെന്ന് പറയുന്നത്. അതിനെ ഗൗരവമായി എടുക്കേണ്ട ആവശ്യമില്ല. ഒരു സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകനുമായി പ്രശ്നം ഉണ്ടായി തിരികെ വന്നിട്ടുണ്ട്. ഇപ്പോൾ സ്വന്തം ജോലി മാത്രം ചെയ്ത് തിരികെ വരാറുണ്ട്. അത് എന്നെ പഠിപ്പിച്ചത് സീമ ചേച്ചിയാണ്. മാരാ എന്ന സിനിമയിൽ ലൊക്കേഷനിലുളളവരുടെ എല്ലാ കാര്യത്തിലും ഞാൻ ഇടപെടുന്നത് അവർ കണ്ടു. എന്നെ കാരവാനിൽ വിളിച്ച് നന്നായി വഴക്ക് പറഞ്ഞു. അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു,


അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുൻപ് ഒരു ചാനലിൽ അവതാരകയായി പരിപാടികൾ ചെയ്യുകയായിരുന്നു ഞാൻ. അവിടെ കൃത്യമായി ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടായി. അന്നെനിക്ക് 13,000 രൂപയായിരുന്നു ശമ്പളം. മകന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു. ചികിത്സയ്ക്ക് നല്ല പണം ചെലവായി. കടം വാങ്ങിയാണ് ചികിത്സിച്ചത്. ആറ് മാസമായി ശമ്പളം ലഭിച്ചില്ല. അങ്ങനെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ മ​റ്റൊരു ചാനലിൽ ജോലിക്ക് കയറി. ഞാൻ തന്നെ പണം ചെലവാക്കി രണ്ട് ടോക്ക് ഷോകൾ ചെയ്തു.

ശമ്പളത്തിന്റെ കാര്യം ചർച്ച ചെയ്യാൻ മാനേജ്‌മെന്റ് എന്നെ ഹോട്ടലിൽ വിളിപ്പിച്ചിരുന്നു. എനിക്ക് ശമ്പളമായിട്ട് എത്ര രൂപ വേണമെങ്കിലും തരാം പക്ഷ സഹോദരിയായിട്ട് കാണാൻ പ​റ്റില്ലെന്ന് മാനേജ്മെന്റിലെ ഒരാൾ പറഞ്ഞു. ഞാൻ ആ ഹോട്ടലിൽ നിന്നിറങ്ങി വീട് വരെ കരഞ്ഞുകൊണ്ട് നടന്നു. രാത്രി ഒമ്പതരയ്ക്കായിരുന്നു ആ സംഭവം. കാലിൽ നിന്ന് മണ്ണൊലിച്ച് പോകുന്ന പോലെ എനിക്ക് തോന്നി. ഉണ്ടായിരുന്ന ജോലിയും പോയി. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു.അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ചത്'- മാലാ പാ‌ർവതി പറഞ്ഞു.

TAGS: MALA PARVATHY, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.