തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മുകാശ്മീരിൽ 258 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയാണ് പറഞ്ഞത്. നോർക്ക ഹെൽപ് ഡെസ്കിൽ 28 ഗ്രൂപ്പുകളിലായി 262 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാലുപേർ നാട്ടിൽ തിരിച്ചെത്തി.
ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു. തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊല്ലം എംഎൽഎ എം മുകേഷ്, കൽപറ്റ എംഎൽഎ ടി സിദ്ദിഖ് എന്നിവരും ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരും കുടുങ്ങിയ മലയാളികളുടെ കൂട്ടത്തിലുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ശ്രീനഗറിൽ നടക്കുന്ന നിയമസഭാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് കേരളത്തിൽ നിന്നുളള നാല് അംഗ നിയമസഭാ അഷ്വറൻസ് കമ്മിറ്റി അംഗങ്ങൾ ശ്രീനഗറിൽ ഇന്നലെ വൈകിട്ട് അഞ്ചരക്ക് എത്തിയത്.
കേരളത്തിൽ നിന്നുള്ളവർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോർക്ക ഹെൽപ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കാശ്മീരിൽ കുടുങ്ങിപോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകാം. ഡൽഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേരള ഹൗസിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |