മൂന്നാർ : യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സംഭവത്തിൽ കമ്പ്യൂട്ടർ സ്ഥാപന ഉടമ അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ കുറുമല ഡിവിഷനിൽ കെ. ഗണേഷ്കുമാറിനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലതണ്ണി കവലയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് ഗണേഷ് കുമാർ, യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മൂന്നാർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
യുവതിയെ പീഡിപ്പിച്ച ഇയാൾ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് നഗ്നവീഡിയോ പ്രതിശ്രുത വരന് അയച്ചുകൊടുത്തതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങി. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
അതേസമയം ശ്രവണ- സംസാര വൈകല്യമുള്ള ആറാംക്ലാസുകാരനെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെ പോക്സോ കോടതി 18 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിളപ്പിൽ സ്വദേശി ജീൻ ജാക്സനെയാണ് പോക്സോ കോടതി ജഡ്ജി ആർ.രേഖ വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. 2019 സെപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പീഡിപ്പിക്കുന്നത് മറ്റൊരു വിദ്യാർത്ഥി കണ്ടിരുന്നു. പ്രതി രണ്ട് കുട്ടികളെയും ഭീഷണിപ്പെടുത്തി. പിന്നീട് വിവരമറിഞ്ഞ മറ്റ് കുട്ടികൾ പറഞ്ഞാണ് അദ്ധ്യാപകർ കാര്യമറിയുന്നത്. ഇതോടെ അദ്ധ്യാപകർ പൊലീസിൽ അറിയിച്ചു. ഇരുകുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |