ലക്‌നൗ : തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തോല്‍വിയോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത് കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. സീസണിലെ നാലാം തോല്‍വി എന്നതിനേക്കാള്‍ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഫോം കണ്ടെത്താാനാകാത്തതാണ് റിഷഭ് പന്തിന് വിനയായിരിക്കുന്നത്. 27 കോടിക്ക് വാങ്ങിയ പന്ത്
ഡല്‍ഹിക്ക് എതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ഡല്‍ഹിക്ക് എതിരെ 20-ാം ഓവറില്‍ ഏഴാമനായാണ് റിഷഭ് ബാറ്റിംഗിനിറങ്ങിയത്. നേരിട്ടത് അവസാന രണ്ടുപന്തുകള്‍ മാത്രവും. റണ്‍സെടുക്കാനായില്ലെന്ന് മാത്രമല്ല രണ്ടാം പന്തില്‍ മുകേഷിന്റെ ബൗളിംഗില്‍ ക്‌ളീന്‍ ബൗള്‍ഡാവുകയും ചെയ്തു. ഈ സീസണിലെ എട്ടുമത്സരങ്ങളില്‍ 106 റണ്‍സാണ് റിഷഭിന്റെ ആകെ സമ്പാദ്യം. ഒരൊറ്റ അര്‍ദ്ധസെഞ്ച്വറി മാത്രമാണ് നേടാനായത്. രണ്ട് കളിയില്‍ ഡക്കായി. മൂന്ന് മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായി. ഡല്‍ഹിക്കെതിരെയുള്ള മത്സരങ്ങളിലാണ് ഡക്കായത്. കീപ്പിംഗിലും നിര്‍ണായക പിഴവുകള്‍ പതിവാണ്.
സഹീറുമായി ഉടക്ക് ?
ഡല്‍ഹിക്കെതിരെ പുറത്തായി മടങ്ങിയശേഷം ലക്‌നൗ ടീം മെന്റര്‍ സഹീര്‍ ഖാനുമായി റിഷഭ് പന്ത് ഉടക്കിയെന്ന് സൂചനകള്‍. ഡഗ്ഔട്ടിലിരുന്ന സഹീറുമായി റിഷഭ് കടുത്തഭാഷയില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
റിഷഭ് പന്ത് ഐ.പി.എല്‍ 2025 ലെ പ്രകടനം
ഡല്‍ഹി 0
ഹൈദരാബാദ് 15
പഞ്ചാബ് 2
മുംബയ് 2
ഗുജറാത്ത് 21
ചെന്നൈ 63*
രാജസ്ഥാന്‍ 3
ഡല്‍ഹി 0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |