SignIn
Kerala Kaumudi Online
Saturday, 17 May 2025 6.13 AM IST

കാശ്മീരിന്റെ വളർച്ചയും പാകിസ്ഥാന്റെ തളർച്ചയും

Increase Font Size Decrease Font Size Print Page
k

ജമ്മുകാശ്മീരിലെ പഹൽഗാമിൽ നിന്ന് ഏകദേശം ഏഴുകിലോമീറ്റർ ദൂരെ മഞ്ഞുമൂടിയ ബൈസരൻ താഴ്വരയിൽ കാഴ്ചകൾ ആസ്വദിച്ച് നിന്ന സാധാരണക്കാരാണ് കഴിഞ്ഞദിവസം ഉച്ചയോടെ ആക്രമിക്കപ്പെട്ടത്. വിനോദസഞ്ചാരികളുടെ സംഘത്തിലെ പുരുഷന്മാരെ മാറ്റിനിറുത്തി അതിൽ മുസ്ലിം മതസ്ഥരല്ലാത്തവരെ മാത്രമാണ് തീവ്രവാദികൾ ആക്രമിച്ചത്. നിലവിലെ കണക്കനുസരിച്ച് രണ്ടു വിദേശികൾ ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. പലരെയും കൊന്നത് അവരുടെ ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും കൺമുന്നിൽ വച്ചാണ്. ടി.ആർ.എഫ്(ദ റെസിസ്റ്റൻസ് ഫ്രണ്ട്) എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ടി.ആർ.എഫ് ലഷ്കറെ ത്വയ്ബയുടെ പുതിയൊരു രൂപമാണ്. ലഷ്കറെ ത്വയ്ബയുടെ നേതാവായ ഹഫീസ് സയീദിന്റെ ഡെപ്യൂട്ടിയായ സൈഫുള്ള കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ എന്നാണ് വിവരം.

ഇന്ത്യൻ സൈന്യത്തിന്റെ ഡൊമിസിൽ പോളിസിയാണ് അവർക്കുണ്ടായ പ്രകോപനം. ആർട്ടിക്കിൾ 370, 2019ൽ പിൻവലിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. അതിനുശേഷം കാശ്മീരിലെ താമസക്കാർക്ക് സർക്കാർ ജോലിക്കായി അപേക്ഷിക്കാം. ഇതിൽത്തന്നെ കുറേ വ്യവസ്ഥകളുണ്ട്. കാശ്മീരിനെ മുഴുവനായി ഇന്ത്യയുമായി സംയോജിപ്പിക്കാനാണ് കേന്ദ്രം ഇതുചെയ്തത്. ഇതുവരെ ജമ്മുകാശ്മീർ പ്രശ്നബാധിത മേഖലയായാണ് പാകിസ്ഥാൻ കരുതിയിരുന്നത്. പി.ഒ.കെ(പാക്ക് അധീന കാശ്മീർ) ഇന്ത്യയുടെ ഭാഗമായി തന്നെയാണ് ഇന്ത്യ കണക്കാക്കുന്നത്. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കാശ്മീർ അശാന്തമാകുമെന്നും ഇവിടെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നുമാണ് പാകിസ്ഥാൻ പറഞ്ഞിരുന്നത്. 370 പിൻവലിച്ചിട്ട് ആറുവർഷം കഴിഞ്ഞു. പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, കാശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യ സർക്കാർ അധികാരത്തിലെത്തി. സാമ്പത്തിക അഭിവൃദ്ധിയുണ്ടായി. ഭീകരവാദപ്രവർത്തനങ്ങൾ കുറഞ്ഞു. വിനോദസഞ്ചാരമേഖല വളർന്നു. ഇതിനെതിരെ പാകിസ്ഥാന് ഒന്നും ചെയ്യാനായില്ല. എന്നാൽ, പാകിസ്ഥാനിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അനുദിനം ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടാവുന്നു. സാമ്പത്തികമായി തളരുന്നു. ജി.ഡി.പി കുറയുന്നു. ലോണെടുത്ത് കഴിയുന്ന രാജ്യമായി പാകിസ്ഥാൻ മാറുന്നു.

പാകിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയായ ബലുചിസ്ഥാനിലും പ്രശ്നങ്ങൾ കൂടി. ബലുചിസ്ഥാനിൽ ചൈനയ്ക്കും താത്പര്യമുണ്ട്. അവിടെയാണ് ചൈന ഗ്വാദർ തുറമുഖം നിർമ്മിക്കുന്നത്. ചൈനയെയും ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റോഡിലും സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ചൈനയും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാനിൽ തീവ്രവാദസംഘങ്ങൾ വർദ്ധിക്കുന്നു. സേനയ്ക്ക് പാകിസ്ഥാനിലുള്ള സ്വാധീനം നഷ്ടമാകുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുതിർന്ന നേതാക്കളും ഇപ്പോഴും ജയിലിലാണ്. എന്നാൽ, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ധാരാളം പേർ പുറത്തുണ്ട്. അവരെ എങ്ങനെ നേരിടണമെന്നും പാകിസ്ഥാന് അറിയില്ല. കുറച്ചുദിവസം മുൻപ് പാകിസ്ഥാൻ ആർമി ചീഫ് പ്രവാസികളെ അഭിസംബോധന ചെയ്തിരുന്നു. സാധാരണ പ്രധാനമന്ത്രിയാണല്ലോ പ്രവാസികളെ അഭിസംബോധന ചെയ്യുന്നത്. തികച്ചും ഇന്ത്യാ- വിരുദ്ധമായിരുന്നു ആ പ്രസംഗം. അഫ്ഗാനിസ്ഥാനുമായും പാകിസ്ഥാന് പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം നില മെച്ചപ്പെടുത്തുന്നതും തീവ്രവാദ സംഘങ്ങൾക്ക് പ്രചോദനം നൽകുന്നതുമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.

ആക്രമണം, ആസൂത്രിതം

താഴേത്തട്ടിലുള്ള ഒന്നോ രണ്ടോ പേർ തീരുമാനിച്ച് നടത്തിയ ആക്രമണമല്ല ഇത്. പാകിസ്ഥാനിലെ ഏറ്റവും ഉന്നതതലത്തിൽ ആസൂത്രണം ചെയ്തതാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിലുണ്ട്. പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. 2000ലാണ് ഇതിനുമുമ്പ് ഇതുപോലെ നടക്കുന്നത്. സൗത്ത് കാശ്മീരിലെ ചിറ്റിസിംഗ് പുര എന്ന സിക്കുകാരുടെ ഗ്രാമത്തിൽ 36 സാധാരണക്കാർ കൊല്ലപ്പെട്ടു. അന്ന് യു.എസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ ഇന്ത്യയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലായിരുന്നു. മുസ്ലിം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും പുരോഗതിയുടെ പാതയിലാണ്. സൗദി, ഇറാൻ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുമായി നമുക്ക് നല്ല ബന്ധമാണ്. ഇസ്ലാമിക രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ സ്വാധീനം കുറയുകയും ഇന്ത്യയുടെ സ്വാധീനം കൂടുകയും ചെയ്യുന്നു. പൊതുവേ സാധാരണക്കാരെയും സഞ്ചാരികളെയും ആക്രമിക്കാറില്ലായിരുന്നു. തീവ്രവാദികൾക്ക് സുരക്ഷാസേനയെ ഒന്നും ചെയ്യാനാവില്ല. അതുകൊണ്ടാവാം ഇത്തരത്തിൽ ആക്രമിച്ചത്. 2017നുശേഷം സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം ഇതാദ്യമായാണ്.

ലോകരാജ്യങ്ങളെല്ലാം സംഭവത്തെ അപലപിച്ചു. രണ്ടു രാജ്യങ്ങളൊഴികെ. പാകിസ്ഥാനും ചൈനയും. തങ്ങൾക്കിതിൽ പങ്കില്ലെന്നാണ് പാകിസ്ഥാൻ പറയുന്നത്. പിന്നെ എന്തുകൊണ്ട് അവർ ഇതിനെ അപലപിക്കുന്നില്ല? ഒരിക്കലും അവർ കുറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. പാകിസ്ഥാൻ സൈന്യമാണ് തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത്. തീവ്രവാദികളുടെ ക്യാമ്പ് സൈന്യത്തിന്റെ ക്യാമ്പിന് സമീപത്താണ്. കാർഗിൽ യുദ്ധത്തിൽ പോലും അവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാനാവില്ല. ഇന്റലിജൻസ് തകരാറാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. എല്ലായിടത്തും സേനയുടെ സാന്നിദ്ധ്യം കൊണ്ടുവരുന്നത് സാദ്ധ്യമല്ല. വിവരശേഖരണം പല തരത്തിൽ ഇതിനോടകം രാജ്യം ആരംഭിച്ചിട്ടുണ്ടാവണം. തീവ്രവാദികളെ കണ്ടെത്തി അവരെ നിർവീര്യമാക്കുമെന്നു തന്നെയാണ് വിശ്വാസം.

ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവദിവസം തന്നെ അവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി യാത്ര പകുതിക്ക് അവസാനിപ്പിച്ച് ഇന്നലെ രാവിലെ മടങ്ങിയെത്തി. സർക്കാർ വിഷയത്തെ എത്രമാത്രം ഗൗരവമായിയെടുക്കുന്നു എന്നതാണ് ഇതൊക്കെ തെളിയിക്കുന്നത്. തീർച്ചയായും രാജ്യം ശക്തമായി തിരിച്ചടിക്കും. എങ്ങനെ, എപ്പോൾ എന്നുള്ളത് ഇപ്പോൾ പറയാനാവില്ല. ചിലപ്പോഴത് കോവേർട്ട് ഓപ്പറേഷനായിരിക്കും (രഹസ്യ ഓപ്പറേഷൻ). ഏതു തരത്തിലായാലും അവർക്ക് നമ്മളിൽ ഒരു ഭയം വരുത്തുന്ന തരത്തിലുള്ള പ്രതികരണമുണ്ടാവും. വളരെ പക്വതയുള്ള നേതൃത്വമാണ് ഇന്ത്യയുടേത്. അനാവശ്യമായി വ്യഗ്രത കാണിച്ചിട്ട് പ്രയോജനമില്ലെന്ന് അവർക്കറിയാം. പാകിസ്ഥാനുമായി ഇപ്പോഴും ഇന്ത്യക്ക് കാര്യമായ നയതന്ത്രബന്ധമില്ല. സാമ്പത്തികം, സൈനികം, നയതന്ത്രം എന്നീ രംഗങ്ങളിൽ സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന തീരുമാനമാകും ഇന്ത്യയുടേത്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.