ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ഇന്ന് യോഗം ചേരുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അറിയിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്നും ഖവാജ ആസിഫ് ഇസ്ലാമാബാദിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ സേവന മേധാവികളും പ്രധാന കാബിനറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.
26 വിനോദസഞ്ചാരികളെ അരുംകൊല ചെയ്തതിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ ശക്തമായ തിരിച്ചടി നടപടികൾ തുടങ്ങിയിരുന്നു. പാക് പൗരൻമാർക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. നയതന്ത്ര ബന്ധം കുറച്ചു. പഞ്ചാബിലെ വാഗ അട്ടാരി അതിർത്തി അടയ്യ്ക്കും. സിന്ധു നദീജല കരാർ മരവിപ്പിക്കാനും തീരുമാനിച്ചു. സൈനിക നടപടി ഏതുനിമിഷവും ഉണ്ടാവാം. സജ്ജമാകാൻ സൈന്യത്തിന് അടിയന്തര നിർദ്ദേശം നൽകി. ആക്രമണം മുന്നിൽക്കണ്ട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാകിസ്ഥാൻ ആളുകളെ ഒഴിപ്പിച്ചു.
ഇന്നലെ രാവിലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ മൂന്ന് സായുധ സേനാ മേധാവികളും അജിത് ഡോവലും രണ്ടര മണിക്കൂർ ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സുരക്ഷാ സമിതിയാണ് കടുത്ത തീരുമാനങ്ങളെടുത്തത്. പാക് പൗരൻമാർക്ക് അനുവദിച്ച വിസ റദ്ദാക്കും. സാർക്ക് വിസ അനുവദിക്കില്ല. ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. ഡൽഹിയിലെ പാക് ഹൈക്കമ്മിഷണർ ഓഫീസിലെ സൈനിക അറ്റാഷെമാരും അനുബന്ധ ജീവനക്കാരും ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുപോകണം. ഇവർ ഭീകരരെ സഹായിക്കുന്നെന്നാണ് വിലയിരുത്തൽ.
പാക് അറ്റാഷെമാരെ ഇനി അനുവദിക്കില്ല. ഇസ്ളാമബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ അറ്റാഷെമാരെ പിൻവലിക്കും. അവിടത്തെ അംഗബലം 55ൽ നിന്ന് 30 ആയി കുറയ്ക്കും. വാഗ വഴി പാകിസ്ഥാനിൽ പോയവർ മേയ് ഒന്നിന് മുൻപ് തിരിച്ചെത്തണം. സിന്ധു, ചെനാബ്, ഝലം നദികളിൽ നിന്ന് വെള്ളം നൽകുന്ന കരാർ മരവിപ്പിച്ചത് പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാക്കും. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ യോഗം ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |