ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് വധഭീഷണി. 'ഞാൻ നിന്നെ കൊല്ലും' എന്ന സന്ദേശമാണ് താരത്തിന് ഇമെയിൽ മുഖേന ലഭിച്ചത്. സംഭവത്തിൽ ഗൗതം ഗംഭീർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇമെയിൽ സന്ദേശത്തെക്കുറിച്ചും അയച്ച വ്യക്തിയെക്കുറിച്ചും സൈബർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.
'ഐസിസ് കാശ്മീർ’ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്നാണ് ഗംഭീർ നൽകിയ പരാതിയിലുള്ളത്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ഗംഭീർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ആക്രമണത്തിനെതിരെ ഗംഭീർ മുൻപ് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്രതികരണം നടത്തിയിരുന്നു. പഹൽഗാമിലെ സംഭവത്തിൽ പാകിസ്ഥാന്റെ ബന്ധം കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ, പാകിസ്ഥാനെതിരെ കടുത്ത നടപടികളും സ്വീകരിച്ചിരുന്നു. 2021ലും ഗംഭീറിന് സമാന വധഭീഷണി കലർന്ന സന്ദേശം ലഭിച്ചിരുന്നു. ചൊവ്വാഴ്ച എക്സിലൂടെയാണ് ഗംഭീർ പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായുളള അനുശോചനം രേഖപ്പെടുത്തിയത്.
'2019ലെ പുൽവാമ ആക്രമണത്തിനുശേഷമുളള മാരകമായ ഭീകരാക്രമണമാണ് പാൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്നത്. അവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു.ഇതിന് ഉത്തരവാദികളായവർക്ക് തക്കമായ പ്രതിഫലം ലഭിക്കും. ഇന്ത്യ തിരിച്ചടിക്കും '- അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഫ്രാൻസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിച്ചതിനുശേഷം അടുത്തിടെയാണ് ഗംഭീർ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നതിനാൽ ഒഴിവുസമയം ചെലവഴിക്കുന്നതിനായി ഗംഭീർ ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |