പഹൽഗാം ആക്രമണത്തിൽ രാജ്യംമുഴുവൻ ഞെട്ടിത്തരിച്ചുനിൽക്കുന്ന ദിവസം സിപിഎം സംസ്ഥാനകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവം നടത്തിയതിനെ നിശിതമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. ജാതി മത ഭേദമന്യേ രാജ്യം ഒന്നിച്ച് ഉറക്കെ കരയുന്ന ആ ദിവസം തന്നെ ഇങ്ങനെ ഒരു ഒമ്പത് നിലയുടെ ഉദ്ഘാടനം നടത്താൻ ചില്ലറ ഉളുപ്പൊന്നും പോരാ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്. ആരാണ് നികൃഷ്ടജീവികൾ,ആരാണ് പരനാറികൾ...മനസാക്ഷിയുടെ സന്തോഷത്തിനായി സ്വയം കണ്ണാടിയിൽ നോക്കി ഉറക്കെ പറയുക കടക്ക് പുറത്ത് എന്നും ഹരീഷ് പേരടി കുറിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജാതി മത ഭേദമന്യേ രാജ്യം ഒന്നിച്ച് ഉറക്കെ കരയുന്ന ആ ദിവസം തന്നെ ഇങ്ങിനെ ഒരു ഒമ്പത് നിലയുടെ ഉത്ഘാടനം നടത്താൻ ചില്ലറ ഉളുപ്പൊന്നും പോരാ...ആരാണ് നികൃഷ്ടജീവികൾ,ആരാണ് പരനാറികൾ...മനസാക്ഷിയുടെ സന്തോഷത്തിനായി സ്വയം കണ്ണാടിയിൽ നോക്കി ഉറക്കെ പറയുക കടക്ക് പുറത്ത്.
പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഭീകരരുടെ വെടിയുണ്ടകളാൽ 26 നിരപരാധികളുടെ ജീവൻ നഷ്ടമായപ്പോൾ രാജ്യം ഒന്നടങ്കം നടുങ്ങിപ്പോയി. സൗദിയിൽ സന്ദർശനം നടത്തുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് എത്തിയിരുന്നു.
ഇതുവരെ ഓഫീസ് പ്രവർത്തിച്ചിരുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് എതിർവശത്തു നിർമ്മിച്ച ആസ്ഥാനത്തിന് മുന്നിൽ മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള ആദ്യ പതാക ഉയർത്തി. കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങൾ,ഇടതുമുന്നണിയിലെ ഘടകക്ഷി നേതാക്കൾ,മറ്റ് പാർട്ടി നേതാക്കൾ, മന്ത്രിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി നാട മുറിച്ചത്.
മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,പി.രാജീവ്,വി.എൻ.വാസവൻ,സജി ചെറിയാൻ,രാമചന്ദ്രൻ കടന്നപ്പള്ളി,എ.കെ.ശശീന്ദ്രൻ,കെ.ബി.ഗണേശ് കുമാർ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,ഘടകക്ഷി നേതാക്കളായ കെ.പി.മോഹനൻ,ആന്റണി രാജു,മാത്യു ടി.തോമസ്, സ്റ്റീഫൻ ജോർജ്,ബിനോയ് ജോസഫ്,സി.പി.എം നേതാക്കളായ ടി.പി.രാമകൃഷ്ണൻ,കെ.കെശൈലജ,എളമരം കരീം,ഡോ.തോമസ് ഐസക്,ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി,സി.എസ്.സുജാത,പി.സതീദേവി തുടങ്ങിയവർ സംബന്ധിച്ചു. എ.കെ.ജി,ഇ.എം.എസ്,കോടിയേരി എന്നിവരുടെ കുടുംബാംഗങ്ങൾ,മുതിർന്ന നേതാക്കൾ എന്നിവരുമെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |