ജമ്മുകാശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനുമായുളള നയതന്ത്രബന്ധങ്ങൾക്ക് ഇതോടെ ഇന്ത്യ നാന്ദി കുറിക്കുമെന്ന സൂചനയാണ് ഉയർന്നുവരുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് സിന്ധു നദീജല കരാർ റദ്ദാക്കുമെന്ന തീരുമാനം. ലോക രാഷ്ട്രങ്ങൾക്കിടയിലെ തന്നെ ഏറ്റവും വിജയകരമായി നടന്നുവന്നിരുന്ന ഉടമ്പടിയായിരുന്നു സിന്ധു നദീജല കരാർ. വർഷങ്ങളായുളള ശത്രുതകൾക്കിടയിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള മാതൃകാപരമായ സൗഹൃദത്തിന്റെ അടയാളം കൂടിയായിരുന്നു ഇത്.
എന്താണ് സിന്ധു നദീജല കരാർ?
ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി കടന്നുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവയ്ക്കുന്നത്. 64 വർഷം പഴക്കമുള്ള ഈ കരാർ കറാച്ചിയിൽ വച്ചാണ് ഒപ്പുവച്ചത്. നീണ്ട ഒൻപത് വവർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഈ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്.
1947ൽ ഇന്ത്യ പാകിസ്ഥാൻ വിഭജന കാലത്താണ് ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദി ആര് നിയന്ത്രിക്കുമെന്നും ആർക്കാണ് കൂടുതൽ ജലം ലഭിക്കുന്നതെന്നും ഉൾപ്പടെയുള്ള ചോദ്യങ്ങൾ ഉയർന്നുവന്നത്. 1948ൽ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി. ഈ സമയത്താണ് തങ്ങൾക്ക് ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. തുടർന്ന് വർഷങ്ങളുടെ ചർച്ചകൾക്ക് ശേഷം ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ കരാർ ഒപ്പ് വയ്ക്കാമെന്ന തീരുമാനത്തിലേക്ക് ഇരു രാജ്യങ്ങളും എത്തുകയായിരുന്നു.
1960ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കരാറിൽ ഒപ്പുവച്ചു. സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നത്. കിഴക്കൻ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളായ സിന്ധു, ഛെനാബ്, ഝലം തുടങ്ങിയ നദികളിലെ ജലത്തിന്റെ അവകാശം പാകിസ്ഥാനും നൽകിക്കൊണ്ടായിരുന്നു ഉടമ്പടി. എന്നാൽ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ കാബിനറ്റ് സുരക്ഷാ സമിതി സിന്ധു നദിജല കരാർ റദ്ദാക്കുമെന്ന തീരുമാനത്തിൽ എത്തിയത്.
പാകിസ്ഥാൻ പ്രതിസന്ധിയിൽ
ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിൽ ഗുരുതരമായ ജലദൗർലഭ്യത്തിന് ഇടയാക്കും. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ജലത്തിന്റെ 80 ശതമാനവും സിന്ധു നദിയിൽ നിന്നും അവയുടെ പോഷകനദിയിൽ നിന്നുമാണ്. ഇതിലൂടെ പാകിസ്ഥാന്റെ കാർഷിക,സാമ്പത്തിക, പാരിസ്ഥിതിക മേഖലകളെ ഗുരുതരമായി ബാധിച്ചേക്കാം.
ഇന്ത്യയുടെ നിർണായക നീക്കം രണ്ടു രാജ്യങ്ങൾ തമ്മിലുളള ആദ്യ ജലയുദ്ധത്തിനുളള തുടക്കമാണെന്നാണ് വിദഗ്ദർ ആശങ്കപ്പെടുന്നത്. കരാർ റദ്ദാക്കുക എന്നതിലൂടെ വെളളം പാകിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലയെന്നതല്ല, ജലനിയന്ത്രണവുമായി ബന്ധപ്പെട്ടുളള നിർണായക ചുവടുവയ്പ്പായിരിക്കും ഇതിലൂടെ ഇന്ത്യം ലക്ഷ്യം വയ്ക്കുന്നത്.
1. വരൾച്ച
പാകിസ്ഥാന്റെ സർവ മേഖലകളിലേക്കും ജലവിതരണം നടത്തുന്നത് സിന്ധു നദീതട വ്യവസ്ഥയിലൂടെയാണ്. ഈ ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലൂടെ പ്രദേശത്ത് ഗുരുതര വരൾച്ച ഉണ്ടാകുകയും സാധാരണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും.
2. കാർഷിക പ്രതിസന്ധി
പാകിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയാണ് കൃഷി. കാർഷിക ആവശ്യങ്ങൾക്കുളള ജലം പാകിസ്ഥാനിൽ എത്തുന്നത് ഈ കരാർ അടിസ്ഥാനമാക്കിയാണ്. ഇത് റദ്ദാക്കുന്നതോടെ നെല്ല്, ഗോതമ്പ് തുടങ്ങിയവയുടെ കൃഷി പ്രതിസന്ധിയിലാകുമെന്നത് ഉറപ്പാണ്. ഇതോടെ ഭക്ഷ്യക്ഷാമം, ദൈനംദിന ജീവിതം തുടങ്ങിയവ താറുമാറാകും.
3. സാമ്പത്തികപ്രതിസന്ധി
പാകിസ്ഥാന്റെ മൊത്ത അഭ്യന്തര ഉൽപ്പാദനത്തിന്റെ 20 ശതമാനവും എത്തുന്നത് കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. കൂടാതെ 40 ശതമാനം പാകിസ്ഥാൻ ജനതയും കാർഷികവൃത്തിയിലാണ് ഏർപ്പെടുന്നത്. കാർഷിക മേഖലയിലുണ്ടാകുന്ന പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തികമേഖലയെ നേരിട്ട് ബാധിക്കും. ഇത് ദാരിദ്ര്യം, തൊഴിൽക്ഷാമം തുടങ്ങിവയ്ക്ക് കാരണമാകും.
4. ഊർജ പ്രതിസന്ധി
പാകിസ്ഥാനിലെ തർബേല,മംഗ്ല തുടങ്ങിയ അണക്കെട്ടുകൾ വൈദ്യുതി ഉൽപ്പാദനത്തിനായി സിന്ധു നദിയുടെയും പോഷക നദികളെയുമാണ് ആശ്രയിക്കുന്നത്. ഈ നദികളുടെ ഒഴുക്കാണ് വൈദ്യുതി ഉൽപ്പാദനത്തിന് സഹായിക്കുന്നത്. ഇന്ത്യ കരാറിൽ നിന്ന് പിൻമാറുന്നതോടെ പാകിസ്ഥാന്റെ ഊർജോൽപ്പാദനത്തിൽ വലിയ രീതിയിലുളള കുറവുണ്ടാകും. ഇതും രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വരൾച്ച അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ഇവിടെ പ്രതിവർഷം ശരാശരി ലഭിക്കുന്ന മഴയുടെ അളവും വളരെ കുറവാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചെറുതും വലുതുമായ യുദ്ധങ്ങൾ നടന്നിട്ടുണ്ടെങ്കിലും സിന്ധു നദീജല കരാറിൽ ആറ് പതിറ്റാണ്ടിലേറെയായി യാതൊരു വിള്ളലും സംഭവിച്ചിരുന്നില്ല. ഇന്ത്യയുടെ നീക്കത്തെ കരാറിന്റെ ലംഘനമായാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ പാകിസ്ഥാൻ അന്താരാഷ്ട്ര സംഘടനകളുടെ സഹായം തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |