ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് ഇന്ത്യ. ജമ്മുകാശ്മീർ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിൽ സൈനിക വേഷത്തിൽ മലയിറങ്ങിവന്ന നാലു ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാവികസേനാ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്ഥാൻ സ്വദേശികളായ ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് അക്രമം നടത്തിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ കാശ്‌മീർ ഭീകരാക്രമണത്തിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾ സ്വീകരിച്ച നിലപാട് ചർച്ചയാവുകയാണ്.
ബിബിസി, ദി ഗാർഡിയൻ, അൽ ജസീറ, ദി ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, ഫ്രാൻസ് 24, റോയിട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ പാശ്ചാത്യ മാദ്ധ്യമങ്ങളെല്ലാം ഭീകരതയെ കുറച്ചുകാട്ടാൻ ശ്രമിക്കുന്നുവെന്ന ചർച്ചയാണ് ഉയരുന്നത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ 'ഗൺമെൻ', 'മിലിറ്റന്റ്സ്' എന്നിങ്ങനെയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ വിളിച്ചത്. പോരാളികളെന്നും തോക്കുധാരികളെന്നും വിളിച്ച് ഭീകര പ്രവർത്തനത്തെ മനഃപൂർവ്വം മറയ്ക്കാൻ ശ്രമിക്കുകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങളെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ത്യക്ക് പൂർണ പിന്തുണ അറിയിച്ചിരുന്നു. ഭീകരതയ്ക്കെതിരായി ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ആക്രമണത്തെ ചൈനയും ശക്തമായി അപലപിച്ചു. ഭീകരതയെ ശക്തമായി എതിർക്കുന്നതായും ചൈന വ്യക്തമാക്കി. ഭീകരക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നതായി ഇസ്രയേലും അറിയിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഇന്ത്യയിലെ ഭീകരാക്രമണത്തിൽ അതീവ ദുഃഖിതയാണെന്ന് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റും ആക്രമണത്തെ ഭീകരാക്രമണം എന്നാണ് വിളിച്ചത്. ജർമൻ ചാൻസലർ ഒലാഫ് സ്‌കോൾസും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ എന്നിവരും ഭീകരാക്രമണത്തിലും 26 നിരപരാധികൾ കൊല്ലപ്പെട്ടതിലും അനുശോചനം അറിയിച്ചു. രാജ്യത്തലവൻമാർ ഭീകരാക്രമണത്തെ ശക്തമായി എതിർക്കുമ്പോളും അവയെ തുറന്നുകാട്ടുമ്പോഴും പാശ്ചാത്യ മാദ്ധ്യമങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനമാണ് ഉയരുന്നത്.
ബ്രിട്ടീഷ് മാദ്ധ്യമമായ ദി ഗാർഡിയൻ 'സസ്‌പെക്‌ടഡ് മിലിറ്റന്റ്‌സ്' എന്നാണ് പഹൽഗാം ഭീകരരെ വിളിച്ചത്. എന്തുകൊണ്ട് പാശ്ചാത്യ മാദ്ധ്യമങ്ങൾ അക്രമകാരികളെ തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. 'രാഷ്ട്രീയം' ആണ് ഇതിന്റെ ലളിതമായ ഉത്തരം എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിൽ ഹമാസ് ആക്രമണം അഴിച്ചുവിട്ടപ്പോൾ എല്ലാ യുഎസ് മാദ്ധ്യമങ്ങളും ഭീകരാക്രമണമെന്നായിരുന്നു വിളിച്ചത്. ഇസ്രയേൽ അനുകൂലതയാണ് ഇതിന് കാരണം. എന്നാൽ ഇതേകാര്യം ഇന്ത്യയിൽ നടക്കുമ്പോൾ ഭീകരാക്രമണം എന്ന് പറയാൻ അവർ മടിക്കുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |