നടൻമാരായ ഗിന്നസ് പക്രുവിന്റെയും ടിനി ടോമിന്റെയും സൗഹൃദത്തെക്കുറിച്ച് പലതരത്തിലുളള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയിലെത്തി ആദ്യസമയങ്ങളിൽ ടെലിവിഷൻ പരിപാടികളിൽ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. എന്നാൽ അടുത്തിടെ വേദികളിൽ ഗിന്നസ് പക്രുവിനെയും ടിനി ടോമിനെയും ഒരുമിച്ച് കാണാതെ വന്നതോടെ ഇരുവരും പിണക്കത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. മമ്മൂട്ടിയുമായുളള ബന്ധത്തെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗിന്നസ് പക്രു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'ഒരു കാലത്ത് ഒരുപാട് പ്രതിസന്ധികളിലൂടെയും ദുഃഖങ്ങളിലൂടെയും കടന്നുവന്നിട്ടുളള വ്യക്തികളാണ് ഹാസ്യകലാകാരൻമാർ. പക്ഷെ അതൊക്കെ പ്രേക്ഷകരുടെ മുന്നിൽ പറഞ്ഞാൽ അവർ ചിരിക്കും. നമ്മൾ ചിരിപ്പിക്കാൻ പറയുന്നതായിരിക്കുമെന്നാണ് അവർ വിചാരിക്കുന്നത്. എന്റെ അച്ഛൻ ഓട്ടോറിക്ഷ ഓടിച്ചാണ് എന്നെയും സഹോദരിമാരെയും നോക്കിയത്. ഞാനും ടിനി ടോമും നല്ല സുഹൃത്തുക്കളാണ്. ഒരു സമയം വരെ ടെലിവിഷനിൽ ഞങ്ങളുടെ കോമ്പോ വച്ചുളള പരിപാടികൾ ഉണ്ടായിരുന്നു. അത് അടുത്തിടെ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുളള പ്രചാരണങ്ങൾ ഉണ്ടായി.
ഒരുമിച്ച് സിനിമ ചെയ്യാനായിരുന്നു അത്. ചിലപ്പോൾ ടിനി തന്റെ കുഞ്ഞിനേക്കാളും കൂടുതലും എന്നെയായിരിക്കും എടുത്തുകൊണ്ട് നടന്നിട്ടുണ്ടാവുക. എന്റെ സിനിമയുടെ പോസ്റ്റർ മമ്മൂക്കയ്ക്ക് പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ഉണ്ട പക്രു ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. അജയകുമാർ എന്നാണ് എന്റെ യഥാർത്ഥ പേര്. എല്ലാവർക്കും അത് അറിയാം. പക്ഷേ വിളിച്ച് ശീലിച്ചത് പക്രു എന്നായിപ്പോയി.
പക്രു, ഉണ്ട പക്രു എന്നൊക്കെ വിളിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ ഉയരം കുറഞ്ഞ ആൾക്കാരെ ഇതേ പേരിൽ അഭിസംബോധന ചെയ്യുന്നതിനോട് എനിക്ക് ചെറിയ എതിർപ്പുണ്ട്. ഇപ്പോൾ നമ്മൾ ജീവിതത്തിലൊക്കെ പ്രാവർത്തികമാക്കുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന സംഗതി ഒരു തുടക്കകാലം മുതൽക്കേ ഉണ്ട്. ആ സമയത്തൊക്കെ ഞാനിങ്ങനെ വേദിയിൽ നിൽക്കുമ്പോൾ ചിലർ എന്റെ പേര് വിളിക്കാൻ അറപ്പ് പ്രകടിപ്പിക്കും. ഉണ്ട പക്രു എന്ന പേര് ഇനിയങ്ങോട്ട് അപകടമാണെന്ന് തിരിച്ചറിഞ്ഞു. എന്തെങ്കിലും ഒരു മാറ്റം വരുത്തണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഗിന്നസ് വേൾഡ് റെക്കാഡിൽ പേര് വന്ന സമയത്ത് ബോധപൂർവം ഗിന്നസ് പക്രു എന്നാക്കി മാറ്റിയത്. മമ്മൂക്കയാണ് അന്ന് എനിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. മമ്മൂക്കയാണ് ആദ്യമായി ഗിന്നസ് പക്രു എന്ന് വിളിച്ചത്. പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു അദ്ദഹം എനിക്ക് പേരിട്ടത്'- ഗിന്നസ് പക്രു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |