ഹൈദരാബാദ്: ഇൻഫോസിസിൽ ജോലി ലഭിക്കുന്നതിനായി ആൾമാറാട്ടം നടത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ. തെലങ്കാന സ്വദേശിയായ രാപ സായ് പ്രശാന്ത് ആണ് തട്ടിപ്പിന് പിടിയിലായത്. ഇൻഫോസിസിലേക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന സംപ്രദ സോഫ്‌ട്‌വെയർ ടെക്‌നോളജീസ് എന്ന കമ്പനിയാണ് യുവാവിനെതിരെ പരാതി നൽകിയത്.
'ഡ്രാഗൺ' എന്ന തമിഴ് സിനിമയെ അനുകരിച്ചാണ് യുവാവ് ആൾമാറാട്ടം നടത്തിയത്. കമ്പനിയിൽ ചേർന്ന് 15 ദിവസത്തിന് ശേഷം ഇയാൾ പിടിയിലാവുകയായിരുന്നു. പിന്നാലെ കമ്പനി പ്രശാന്തിന്റെ നിയമനം റദ്ദാക്കി. വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും അഡുഗോഡി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തട്ടിപ്പിന് പിടിയിലായതിന് പിന്നാലെ പ്രശാന്ത് ഹൈദരാബാദിലേയ്ക്ക് മടങ്ങി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ 15 ദിവസം ജോലി ചെയ്തതിനുള്ള വേതനം ഇയാൾ ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ജോബ് പോർട്ടലിലൂടെയായിരുന്നു പ്രശാന്ത് ജോലിക്കായി അപേക്ഷ നൽകിയത്. സംപ്രദ സോഫ്‌ട്‌വെയർ ടെക്‌നോളജീസിൽ ബയോഡേറ്റയും സമർപ്പിച്ചിരുന്നു. പ്രശാന്ത് സമർപ്പിച്ച രേഖകൾ പരിശോധിച്ചതിനുശേഷം കമ്പനി ഇൻഫോസിസിലേയ്ക്ക് കൈമാറുകയും ചെയ്തു. തുടർന്ന് വെർച്വൽ അഭിമുഖം നടത്തിയ കമ്പനി ജനുവരി 20ന് ഓഫർ ലെറ്റർ നൽകി. എന്നാൽ കമ്പനി നടത്തിയ വെർച്വൽ അഭിമുഖത്തിൽ പ്രശാന്തിന് പകരം സുഹൃത്തായിരുന്നു പങ്കെടുത്തത്.
പ്രശാന്ത് ജോലിക്കുകയറിന് പിന്നാലെ തന്നെ മറ്റ് ജീവനക്കാർ പൊരുത്തക്കേടുള്ളതായി മനസിലാക്കുകയായിരുന്നു. അഭിമുഖത്തിൽ ആത്മവിശ്വാസത്തോടെയും കൃത്യമായും സംസാരിച്ച പ്രശാന്തിന്റെ ആശയവിനിമയ രീതിയാണ് സംശയമുണർത്തിയത്. തുടർന്ന് അഭിമുഖത്തിൽ പങ്കെടുത്തയാളുടെ സ്‌ക്രീൻ ഷോട്ടുകൾ പരിശോധിച്ചപ്പോൾ ആൾമാറാട്ടം നടന്നതായി കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |