പദ്മഭൂഷൺ മാർ ക്രിസോസ്റ്റം പുരസ്‌കാരം എം.എ. ബേബിക്ക് നൽകി
മാരാമൺ: ഭീകരാക്രമണത്തിന്റെ മറവിൽ വർഗീയ വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കവേ സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ പകരാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പ്രഥമ പദ്മഭൂഷൺ മാർ ക്രിസോസ്റ്റം പുരസ്‌കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ വെറുപ്പ് പടർത്തുന്ന ഇരുട്ടിനെ വകഞ്ഞുമാറ്റി മാനവികതയുടെ വെളിച്ചം പകരാൻ നമുക്ക് സാധിക്കണം. മാനവികതയുടെ സന്ദേശമാണ് എം.എ ബേബിയും അദ്ദേഹം നയിക്കുന്ന സി.പി.എമ്മും ഉയർത്തിപ്പിടിക്കുന്നതെന്നും പറഞ്ഞു.
ഡോ. തോമസ് മാർ തിത്തൂസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ മാരായ മാത്യു റ്റി. തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാറ തോമസ്, ആർ. അജയകുമാർ, ജിജി മാത്യു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ അഡ്വ.കെ.അനന്തഗോപൻ, എ.പത്മകുമാർ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം രശ്മി ആർ. നായർ, ന്യൂവിഷൻ മാസിക ചീഫ് എഡിറ്റർ മാത്യു കോശി പുന്നയ്ക്കാട്, സ്വാഗത സംഘം ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷൻ സെക്രട്ടറി ചെറിയാൻ സി.ജോൺ എന്നിവർ പങ്കെടുത്തു. ഡോ. വർഗീസ് ജോർജ് രചിച്ച പ്രതിരോധത്തിന്റെ കൂട്ടായ്മ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |