ചെറുതോണി : പതിമൂന്നുകാരിയായ മകളോട് ലൈഗികാതിക്രമം നടത്തിയ കേസിൽ കുട്ടിയുടെ പിതാവിന് 17 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫാണ് പൂമാല സ്വദേശിയായ 41 കാരനെ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ ഏഴു വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. 2022ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് കുട്ടിയെയും അനുജത്തിയെയും വീട്ടിൽ ഇരുത്തി അയൽക്കൂട്ടത്തിൽ പങ്കെടുക്കാൻ പോയ സമയം പിതാവ് കുട്ടിയെ മുറിയിൽ വിളിച്ച് വരുത്തി കടന്നു പിടിച്ചെന്നാണ് കേസ്. അതിന് മുമ്പും പ്രതി പലതവണ ഇപ്രകാരം ചെയ്തിട്ടുള്ളതായും കുട്ടി മൊഴിയിൽ പറയുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ പോകാൻ മടി കാണിച്ചിരുന്ന കുട്ടിയെ ശ്രദ്ധിച്ച കൂട്ടുകാരി ഈ വിവരം തന്റെ വീട്ടിൽ പറഞ്ഞു. ഇവർ അറിയിച്ചതിനുസരിച്ച് അധികാര സ്ഥാപനങ്ങളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്ത് വരുന്നത്. 13 സാക്ഷികളെയും 15 പ്രമാണങ്ങളും പ്രൊസീക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറ് മാറി പ്രതിക്ക് അനുകൂലമായി മൊഴി പറയുന്ന സാഹചര്യവും ഉണ്ടായി. സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള പിതാവിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്ന കുട്ടിയുടെ മാനസികാവസ്ഥയും ഇപ്പോൾ കുട്ടി ഷെൽട്ടർ ഹോമിൽ താമസിക്കേണ്ടി വന്ന സാഹചര്യവും വിലയിരുത്തിയ കോടതി പ്രതി ഒരു രീതിയിലുള്ള ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷയ്ക്ക് അർഹനാണെന്നും വിലയിരുത്തി. പിഴ ഇരയ്ക്ക് നൽകണമെന്നും അല്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോടും കോടതി ശുപാർശ ചെയ്തു. 2023ൽ കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്തു അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ അന്വേഷണം നടത്തിയ എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ ജെയ്സൺ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ. ആശ തുടങ്ങിയവർ പ്രൊസീക്യൂഷൻ നടപടികളിൽ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |