ഭീകര ആക്രമണം ടുലിപ് സീസണില്‍
കൊച്ചി: കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ടുലിപ് പൂക്കള്‍ വിരിഞ്ഞ മനോഹര താഴ്വാരങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ കൂട്ടമായി പ്രവഹിക്കുന്ന സമയത്തിനിടെ ആക്രമണം നടന്നതോടെ 65 ശതമാനം കുടുംബങ്ങളും ടൂര്‍ പാക്കേജുകള്‍ റദ്ദാക്കി. അയ്യായിരത്തിലധികം മലയാളികളാണ് പ്രതിദിനം ഇവിടെ എത്തുന്നത്.
മാര്‍ച്ച് പകുതിയോടെ പൂവിടുന്ന ടുലിപ് ഏപ്രില്‍ അവസാനം കൊഴിഞ്ഞുതുടങ്ങും. മദ്ധ്യവേനല്‍ അവധിക്കാലത്ത് കാശ്മീരിലേക്ക് മലയാളികളുടെ പ്രവാഹമായിരുന്നുവെന്ന് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസ് 'കേരളകൗമുദി'യോട് പറഞ്ഞു. 30 മുതല്‍ 300 വരെ അംഗങ്ങളുള്ള സംഘങ്ങളാണ് ആറു ദിവസം നീളുന്ന പാക്കേജുകളില്‍ ഉള്‍പ്പെടുന്നത്.
കാശ്മീരിലെ നൂറുകണക്കിന് ഏജന്റുമാരാണ് യാത്ര, താമസ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശ്രീനഗറില്‍ താമസിച്ച് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് പതിവ്.
വിമാനങ്ങള്‍ റദ്ദാക്കി
കാശ്മീരിലുള്ള മലയാളിസംഘങ്ങള്‍ തിരിച്ചുപോരുകയാണ്. ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. പാക്കേജുകള്‍ നിറുത്തിവച്ചതായി ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കിനല്‍കും. വലിയ നഷ്ടമാണ് ഏജന്റുമാര്‍ക്ക് സംഭവിക്കുന്നത്.
സുരക്ഷിതമായ താഴ്വാരം
കാശ്മീര്‍ യാത്ര ഏതാനും വര്‍ഷങ്ങളായി സുരക്ഷിതമായിരുന്നു. യാത്രകള്‍ക്ക് വഴിനീളെ പട്ടാളം സുരക്ഷ ഒരുക്കും. ടൂറിസം ജീവിതമാര്‍ഗമായതിനാല്‍ നാട്ടുകാരും സഞ്ചാരികളെ സ്വീകരിക്കും. മലയാളികള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ശ്രീനഗറിലുണ്ട്.
പാക്കേജ്
5 രാത്രി, 6 പകല്‍
താമസം: ശ്രീനഗര്‍
സ്ഥലങ്ങള്‍: ഗുല്‍മാര്‍ഗ്, സോന്‍നാഗ്, പഹല്‍ഗാം
ചെലവ്
വിമാനടിക്കറ്റ് സഹിതം : 60,000 രൂപ
വിമാനടിക്കറ്റില്ലാതെ: 18,000 മുതല്‍
യാത്രാരീതി
കൊച്ചി, ഡല്‍ഹി, ശ്രീനഗര്‍
കൊച്ചി, ബംഗളൂരു, ശ്രീനഗര്‍
ടുലിപ് പൂന്തോട്ടം
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധിയുടെ പേരില്‍ ശ്രീഗനറിലുള്ളത്. പല നിറങ്ങളിലുള്ള 73 തരം ടുലിപ് ചെടികളണ് 55 ഹെക്ടറിലായി വിടര്‍ന്നുനില്‍ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |