കൊച്ചി: രണ്ട് കൊല്ലത്തിനിടെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചത് 40 ലക്ഷം യാത്രക്കാർ. 2023 ഏപ്രിൽ 25ന് ഹൈക്കോർട്ട് - വൈപ്പിൻ പാതയിലാരംഭിച്ച വാട്ടർ മെട്രോ സർവീസ് മൂന്നാംവർഷത്തിലേക്ക് കടക്കുമ്പോൾ ഹൈക്കോർട്ടിനും ഫോർട്ട് കൊച്ചിക്കും പുറമെ, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് ടെർമിനലുകളിലായി 19 ബോട്ടുകൾ സർവീസ് നടത്തുന്നു.
വാട്ടർമെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ15 ടെർമിനലുകളിൽ 10 എണ്ണം പ്രവർത്തനം തുടങ്ങി. അഞ്ചിടത്ത് നിർമാണം അന്തിമഘട്ടത്തിൽ. മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ് ടെർമിനലുകൾ അടുത്ത മാസം പ്രവർത്തനം തുടങ്ങിയേക്കും. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി ടെർമിനലുകൾ ഏതാനും മാസങ്ങൾക്കകം പ്രവർത്തന സജ്ജമാകും.
കൊച്ചി കപ്പൽശാല ആദ്യഘട്ടത്തിൽ നൽകേണ്ട 23 ബോട്ടുകളിൽ 19 എണ്ണം ഇതിനകം ലഭിച്ചു. ബാക്കിയുള്ള 4 ബോട്ടുകളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ബോട്ടുകളുടെ ലഭ്യതയനുസരിച്ച് സർവീസുകളുടെ എണ്ണം കൂടും.
കൊച്ചിയിലെ ദ്വീപുകളിലെ ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനൊപ്പം മെട്രൊ നഗരം സന്ദർശിക്കാനെത്തുന്നവരുടെ പ്രധാന ആകർഷണമായും വാട്ടർമെട്രോ മാറി.
രാജ്യത്തിന് മാതൃക
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) വിഭാവന ചെയ്ത വാട്ടർ മെട്രോ പദ്ധതി രാജ്യത്തിന് മാതൃകയായിമാറി. മഹാരാഷ്ട്ര ആവശ്യപ്പെട്ടതനുസരിച്ച് മുംബയ് നഗരത്തിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാദ്ധ്യതാപഠന റിപ്പോർട്ട് തയ്യാറാക്കി കൈമാറി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കാനുള്ള സാദ്ധ്യതാ പഠനം പുരോഗമിക്കുന്നു. ജമ്മു-കാശ്മീർ, കർണാടകം, ഗോവ, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 21 കേന്ദ്രങ്ങളിലേക്കാണിത്.
പ്രയാഗ് രാജ്, വാരണാസി, അയോധ്യ, പാട്‌ന, അഹമ്മദാബാദ്, സൂററ്റ്, ജമ്മു കാശ്മീർ, ഗോവ, തേജ്പുര്‍, ദിബ്രുഗഡ്, കട്ടക്, ചിലിക, കൊൽക്കത്ത, ധൂബ്രി, മംഗലാപുരം, കൊല്ലം, ആലപ്പുഴ, ആൻഡമാൻ, ലക്ഷദ്വീപ്, മുംബയ്, മുംബയ് വസായ് എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടപഠനം പ്രയാഗ് രാജ്, വാരണാസി, അയോധ്യ എന്നിവടങ്ങളിൽ പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |