ശ്രീനഗർ: ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിനിടയിൽ ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡറെ വധിച്ച് ഇന്ത്യൻ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരൻ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പഹൽഗാമിൽ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. രണ്ട് സൈനികർക്കും പരിക്കേറ്റു.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയുണ്ടായി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷന്റെ പുരോഗതി വിലയിരുത്താനും സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്താനും അദ്ദേഹം തീരുമാനിച്ചു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകൾ വെള്ളിയാഴ്ച സുരക്ഷാ സേനയും ജമ്മു കാശ്മീർ പ്രാദേശിക ഭരണകൂടവും ചേർന്ന് തകർത്തിരുന്നു. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഇന്നലെ രാത്രി വെടിവയ്പ്പ് നടത്തിയിരുന്നു. ഏറ്റുമുട്ടൽ ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.
ഇന്നലെ ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിന്റെ സ്‍പഷ്യൽ ഫോഴ്സിൽ ഉൾപ്പെട്ട സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. 26 പേരുടെ ജീവനെടുത്ത ഏപ്രിൽ 22ലെ പഹൽഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണ് പലയിടങ്ങളിലായി ഏറ്റമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |