വിന്റേജ് മോഹൻലാലും നാട്ടിൻപുറത്തെ ശോഭനയും ഒരുമിച്ച 'തുടരും" എന്ന സിനിമയുമായി സംവിധായകൻ തരുൺ മൂർത്തി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ എത്തി. പതിനാറു വർഷത്തിനുശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചപ്പോൾ ഹൃദയം തൊടുന്ന കഥാപാത്രവുമായി രണ്ടുപേരും സ്ക്രീനിൽ. മൂന്നാമത്തെ 'ഒാപ്പറേഷനും" വിജയിച്ച ആഹ്ളാദത്തിൽ തരുൺ മൂർത്തി.
മോഹൻലാലും ശോഭനയും വീണ്ടും ഒരുമിച്ചപ്പോൾ പ്രേക്ഷകർക്ക് എന്തു പ്രതീക്ഷിക്കാം ?
മലയാളികൾക്ക് എന്നും ഏതു കാലത്തും ഓർത്തുവയ്ക്കാവുന്ന താരജോഡികളാണ് മോഹൻലാലും ശോഭനയും. ആ താരജോഡികൾക്കുവേണ്ടി ഉണ്ടായ സിനിമയല്ല 'തുടരും". അവർ രണ്ടുപേരെയും മനസിൽ കണ്ടു എഴുതിയ തിരക്കഥയല്ല. തിരക്കഥ പൂർത്തിയായപ്പോൾ മോഹൻലാലും ശോഭനയും ഒരുമിച്ച് വന്നാൽ ഈ സിനിമ നല്ലതായിരിക്കുമെന്ന തോന്നൽ ഉണ്ടായി. തിരക്കഥയ്ക്കുവേണ്ടി ഒരുമിച്ചവരാണ് മോഹൻലാലും ശോഭനയും. അതു തന്നെയാണ് പ്രതീക്ഷയും സംവിധായകൻ എന്ന നിലയിൽ എന്റെ ആകാംക്ഷയും. 'തുടരും" എന്ന സിനിമ പ്രേക്ഷകനോട് സംസാരിക്കുമ്പോൾ മോഹൻലാലും ശോഭനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിൽ ഉള്ള ഇണക്കവും പിണക്കവും കുടുംബ സ്നേഹവും എല്ലാം കുറച്ചുസമയം കൊണ്ട് വളരെ ആഴത്തിൽ പതിയണം. അതിന് അവർ മുൻപ് ചെയ്ത സിനിമകളുടെ മികവും കരുത്തും ഒരുപാട് സഹായിക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഷണ്മുഖനും ലളിതയും അവർ തന്നെ ആയത്. രസകരമായി സംവിധാനം ചെയ്യാൻ കഴിഞ്ഞു. ഞാൻ കണ്ട ആകാംക്ഷ തന്നെ പ്രേക്ഷകരിൽ ഉണ്ടായി, ഈ താരജോഡികളുടെ ഒത്തുചേരൽ ആഘോഷിക്കുകയാണെങ്കിൽ ഞങ്ങൾക്കും തുടരാനുള്ള പ്രചോദനമാകും.
മുൻ ചിത്രങ്ങളേക്കാൾ തുടരും വലിയ സിനിമയായി മാറുമ്പോൾ ഉത്തരവാദിത്വം കൂടുതലാണോ ?
ചെറിയ സിനിമയാണെങ്കിലും വലുതാണെങ്കിലും ഉത്തരവാദിത്വം സംവിധായകന് ഒരുപോലെ തന്നെയാണ്. ഓപ്പറേഷൻ ജാവ ചെയ്യുമ്പോഴും സൗദി വെള്ളക്ക ചെയ്യുമ്പോഴും തുടരും ചെയ്യുമ്പോഴും ചിന്തകൾക്കും ഭാരങ്ങൾക്കും കൂടുതലോ കുറവോ ഒന്നും തോന്നിയില്ല. എല്ലാ സിനിമയേയും ഒരേപോലെയാണ് കാണുന്നത്. തിരക്കഥയെ പരിപൂർണമായി വിശ്വസിക്കുന്നു. തിരക്കഥയ്ക്കനുസരിച്ചാണ് ബഡ്ജറ്റ്. 'തുടരും" സിനിമയ്ക്ക് കാണേണ്ട ഒരു ബഡ്ജറ്റുണ്ട്. ആ ബഡ്ജറ്റിലോ അതിനു താഴെയോ സിനിമ തീർക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. അതു ചെയ്യാൻ ടീം സജ്ജമായി ഒപ്പം നിൽക്കാറുണ്ട്. മൂന്നു സിനിമകൾക്കും എടുത്ത മനസും ആവേശവും, വിയർപ്പും എല്ലാം ഒന്നുതന്നെയാണ്. മോഹൻലാൽ സിനിമയ്ക്കുവേണ്ടി കൂടുതൽ വിയർത്തേക്കാമെന്നോ കൂടുതൽ ചിന്തിച്ചേക്കാമെന്നോയില്ല. സൗദി വെള്ളക്കയ്ക്ക് എടുത്ത അതേ കഠിനാദ്ധ്വാനവും മാനസിക പിരിമുറുക്കവും 'തുടരും" സിനിമയ്ക്കുവേണ്ടി എടുത്തിട്ടുണ്ട്. മനസിനു ചേർത്തുവയ്ക്കുന്ന പരിചയസമ്പന്നരായ ടീമിനെ മൂന്നു സിനിമകൾക്കും ലഭിച്ചു.
തുടരും സിനിമ നൽകുന്ന പ്രസക്തി എന്താണ് ?
കുറച്ചുനാളുകളായി മലയാള സിനിമയിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു കഥപറച്ചിൽ സ്വഭാവമുണ്ട്. കഥ പറയാൻ വേണ്ടി തന്നെ തീരുമാനിച്ച് എടുത്ത സിനിമയാണ് 'തുടരും". ആദി മദ്ധ്യാന്തം എല്ലാം ഉള്ള വളരെ കൃത്യമായ കഥ പറച്ചിൽ നടത്തുന്ന സിനിമ . പ്രസക്തി എന്നു പറയുന്നത്, കുറച്ചുനാളുകളായി കുടുംബപ്രേക്ഷകർ മാറിനിൽക്കുന്നതായി സിനിമയ്ക്കുള്ളിൽ നിന്ന് നോക്കുമ്പോൾ തോന്നാറുണ്ട്. വലിയ ആ സംഘത്തെ തിയേറ്ററിൽ തിരികെ എത്തിക്കുക എന്ന ഉത്തരവാദിത്വം ആണ് ഞങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. അതിനു വേണ്ടുന്ന ചേരുവയാണ് ഈ സിനിമയിലേത്. കുടുംബങ്ങളുടെ പൊരുത്തങ്ങളും ഇണക്കങ്ങളും പറയുന്ന കഥകളുടെ തിരിച്ചുവരവായിരിക്കും 'തുടരും" എന്നു വിശ്വസിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തും ഒരാൾ തന്നെയാകുന്നത് സുഖം തരാറുണ്ടോ ?
കഴിഞ്ഞ രണ്ടു സിനിമയിലും സംവിധായകനും തിരക്കഥാകൃത്തും ഒരാൾ തന്നെയാകുന്നതിന്റെ സുഖം ഭയങ്കരമായി അനുഭവിച്ചു. അതു തന്നെയായിരുന്നു ആത്യന്തിക രസം എന്നു വിശ്വസിച്ചിടത്തു നിന്നാണ് ഒരു സഹഎഴുത്തുകാരനൊപ്പം 'തുടരും" ചെയ്തത്. എന്നാൽ ഇപ്പോൾ തോന്നുന്നത് സഹ എഴുത്തുകാരൻ ഉള്ളത് ചിന്തകൾക്കും എഴുത്തിനും സഹായകരമാകുന്നതിനാൽ സിനിമ കൂടുതൽ ഭംഗിയാകുന്നു എന്നാണ്. മുൻപ് എഴുത്തിലെ തീരുമാനം ഞാൻ തന്നെ നടത്തി. ഇപ്പോൾ കെ.ആർ. സുനിലിനെ പോലെ ഒരു സഹഎഴുത്തുകാരൻ വന്നപ്പോൾ കഥാപാത്രത്തെ ഒരു വട്ടം കൂടി മോണിറ്റർ ചെയ്യാൻ അവസരം ലഭിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് വിചാരിക്കുന്നു. ഇരട്ടി ഡ്രാഫ്ട് നടന്നതു സിനിമയ്ക്ക് മാത്രമല്ല എഴുത്ത് പരുവപ്പെടുത്താനും വ്യക്തത കൈവരിക്കാനും സാധിച്ചു.
തരുൺ മൂർത്തിയുടെ സിനിമ എന്നു പ്രേക്ഷകർ പറയുമ്പോൾ ഹോംവർക്ക് എത്രമാത്രം വേണ്ടിവരുന്നു?
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഓരോ പ്രവർത്തികൾക്കും ഹോംവർക്ക് കൃത്യമായി ചെയ്യാറുണ്ടായിരുന്നു. നാടകങ്ങൾ ചെയ്യമ്പോഴാണെങ്കിലും സ്കൂൾ, കോളേജ് എന്നിവിടങ്ങളിലും ജോലി സ്ഥലത്തും ഇവന്റ് നടത്തുമ്പോഴാണെങ്കിലും കൃത്യമായ ഹോംവർക്കുണ്ട്. അത് മുറിയിലിരുന്ന് ചെയ്യുന്നതിന് ഉപരിയായി യാത്രകൾ ചെയ്യുമ്പോഴുമൊക്കെ ആ ചിന്തയാണ്. അതു കൂട്ടിയിണക്കിയാണ് റിസൾട്ടിലും കയ്യടിയിലും എത്തിക്കാറുള്ളത്. അത് സിനിമയിലും സംഭവിക്കാറുണ്ട്. ചെയ്യുന്ന എല്ലാ ജോലികൾക്കും ക്ലാരിറ്റി വേണമെന്ന് നിർബന്ധമുണ്ട്. ക്ലാരിറ്റി ഉണ്ടെങ്കിൽ മാത്രമേ റിസൾട്ട് ഉണ്ടാക്കാൻ പറ്റൂ.എന്റെ ഹോംവർക്ക് ക്ലാരിറ്റി മേക്കിംഗ് ആണ്. അതിനുവേണ്ട കഠിനാദ്ധ്വാനം എടുക്കാറുണ്ട്.' തുടരും "സിനിമയിലും ആ ക്ലാരിറ്റി ഉണ്ടാക്കിയിട്ട് തന്നെയാണ് ടീമിനെ സെറ്റ് ചെയ്തത്. ക്ലാരിറ്റി എന്റെ ടീമിന് പകർന്നു കൊടുക്കുക എന്നതും അതിനൊപ്പം നിൽക്കുക എന്നതും ഏറ്റവും വലിയ ജോലികളിലൊന്നാണ്. അതിൽനിന്ന് ടീം മാറിപ്പോവുകയാണെങ്കിൽ തിരികെ എത്തിക്കാൻ ശ്രദ്ധിക്കാറുണ്ട്. അല്ലാതെ ഒരിക്കലും ഒരു ആശയകുഴപ്പത്തിൽ പോകാറില്ല. ആശയകുഴപ്പമാണെങ്കിൽ എനിക്ക് മേലെ ആളുകൾ തീരുമാനമെടുത്തു കൊണ്ടിരിക്കും. അത് സംഭവിക്കാതെ നോക്കാറുണ്ട്.
സാധാരണക്കാരുടെ ജീവിത പരിസരത്തുനിന്നാണല്ലോ കഥ ?
സാധാരണക്കാരുടെ ജീവിതം പറയാനാണ് കൂടുതൽ ഇഷ്ടം. അവരുടെ ജീവിതമാണ് കൂടുതൽ കണ്ടത്. ചുറ്റുമുള്ള ലോകത്തു നിന്നാണ് എന്റെ സിനിമകൾ ഉണ്ടായത്. സാധാരണക്കാരുടെ ജീവിതം 'തുടരും" സംസാരിക്കുന്നു. സാധാരണക്കാരുടെ ശൈലിയാണ് അതിൽ കാണാൻ കഴിയുന്നത്. പരിചിതമായ ഇടത്തുനിന്ന് കഥ പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതിനാൽ അത് എളുപ്പവഴിയായാണ് കാണുന്നത്. എനിക്കും കഥ വിശ്വാസയോഗ്യമായാൽ മാത്രമേ അതിലേക്ക് ഇറങ്ങിച്ചെല്ലൂ. കഥ വായിക്കുമ്പോൾ പരിചിതമാകുന്നവരാണെന്ന് തിരിച്ചറിയുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. ആസ്വദിക്കണമെങ്കിൽ പ്രേക്ഷകനുമായി കഥയ്ക്ക് ബന്ധം ഉണ്ടാകണം. അങ്ങനെ സംഭവിക്കണമെങ്കിൽ സംവിധായകന് ആ കഥയിൽ വിശ്വാസം ഉണ്ടാവണം. ഇതു രണ്ടും സാധാരണക്കാരുടെ കഥ പറയുമ്പോഴാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |