ന്യൂഡൽഹി: ഭീകരാക്രമണം നടക്കുന്ന വേളയിൽ പഹൽഗാമിൽ എന്തുകൊണ്ട് സൈനികർ ഉണ്ടായില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. എല്ലാ വർഷവും അമർനാഥ് യാത്രയ്ക്ക് മന്നോടിയായി ബൈസരൻ പ്രദേശം സുരക്ഷിതമാക്കാറുണ്ടെന്ന് സർക്കാർ വിശദീകരിച്ചു.
ജൂണിലാണ് തീർത്ഥാടനം ആരംഭിക്കുന്നത്. ആ സമയങ്ങളിലാണ് പാത ഔദ്യോഗികമായി തുറക്കുന്നത്. അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രാമദ്ധ്യേ തീർത്ഥാടകർ ബൈസരനിൽ വിശ്രമിക്കാറുണ്ട്. അതിനാൽത്തന്നെ ആ സമയം സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സേനയെ വിന്യസിക്കാറുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ തീർത്ഥാടന സീസണിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് വളരെ മുമ്പുതന്നെ, അതായത് ഏപ്രിൽ 20 മുതൽ പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ വിനോദസഞ്ചാരികളെ ഈ മേഖലയിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. ടൂറിസ്റ്റുകൾ ഇവിടേക്ക് പോകുന്ന കാര്യം പ്രാദേശിക ഭരണകൂടം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും അതിനാൽ സൈനിക വിന്യാസം നടത്താനായില്ലെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു.
ഇന്നലെ വൈകുന്നേരം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽവച്ച് കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധിയാണ് സൈനികരെ എന്തുകൊണ്ട് പഹൽഗാമിൽ വിന്ന്യാസിച്ചില്ലെന്ന ചോദ്യം ഉന്നയിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെ നിരവധി പേർ ചോദ്യം ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാർ മറുപടി നൽകിയത്.
ഇന്ത്യയ്ക്ക് സംഭരണശേഷി കുറവാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്രം സിന്ധു നദീജല കരാർ നിർത്തിവച്ചതെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച മറ്റൊരു ചോദ്യം.ശക്തമായ ഒരു സന്ദേശം നൽകുന്നതിനാണ് ഇത് ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |