ന്യൂഡൽഹി: പാകിസ്ഥാൻ താരം അർഷദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും എതിരേയുള്ള സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി ജാവലിൻ ത്രോയിലെ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര. പഹൽഗാം ആക്രമണത്തിന് മുമ്പാണ് നദീമിനെ ക്ഷണിച്ചതെന്നും ഒരുകാരണവുമില്ലാതെ തന്നേയും കുടുംബത്തിനേയും അധിക്ഷേപിക്കുന്നതിൽ വിശദീകരണം നൽകേണ്ടി വന്നതിൽ വേദയുണ്ടെന്നും നീരജ് കുറിപ്പിൽ വ്യക്തമാക്കി.
'നീരജ് ചോപ്ര ക്ലാസിക്കലിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഞാൻ അർഷാദിനെ ക്ഷണിച്ചത്. ഒരു അത്ലറ്റ് മറ്റൊരു അത്ലറ്റിനോട് കാണിക്കുന്ന ഒന്നാണത്. അതിൽ കൂടുതലായോ കുറവായോ ഒന്നുമില്ല. എൻസി ക്ലാസിക്കിന്റെ ലക്ഷ്യം ഇന്ത്യയിലേക്ക് മികച്ച അത്ലറ്റുകളെ കൊണ്ടുവരികയും നമ്മുടെ രാജ്യം ലോകോത്തര കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യുക എന്നതായിരുന്നു. അത്ലറ്റുകളെയെല്ലാം തിങ്കളാഴ്ച തന്നെ ക്ഷണിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനും മുമ്പ്.' നീരജ് കുറിപ്പിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ എൻ.സി ക്ലാസിക്കലിൽ അർഷദിന്റെ സാന്നിദ്ധ്യം ഒരു ചോദ്യം പോലുമല്ല. എന്റെ രാജ്യത്തിനും താത്പര്യങ്ങൾക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും തനിക്കും കുടുംബത്തിനും എതിരെയുള്ള സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും നീരജ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |