ബംഗളൂരു: സ്വർണക്കടത്ത് കേസിൽ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന് ഒരു വർഷത്തേക്ക് ജാമ്യം അനുവദിക്കില്ലെന്ന് റിപ്പോർട്ടുകൾ. നടിക്കെതിരെ വിദേശനാണ്യ സംരക്ഷണ,കളളക്കടത്ത് തടയൽ എന്നീ വകുപ്പുകൾ ചുമത്തിയതായും ഇന്നലെ സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഒഫ് ഇന്റലിജെൻസിന്റെ ശുപാർശ പ്രകാരമാണ് സെൻട്രൽ എക്കണോമിക് ഇന്റലിജെൻസ് ബ്യൂറോ (സിഇഐബി) രന്യാ റാവുവിനെതിരെ ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
നിയമപ്രകാരം നടിക്ക് അടുത്ത ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. ഇത്തരം കേസുകളിലെ പ്രതികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീണ്ടും കളളക്കടത്തലുകളിൽ ഏർപ്പെടാതിരിക്കാനാണിത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ വന്നാലും ഈ നിയമമനുസരിച്ച് ജാമ്യം ലഭിക്കണമെന്നില്ല. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.
കേസിൽ രന്യാ റാവുവിന്റെ രണ്ടാനച്ഛനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിന് പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഒഫ് ഇന്റലിജെൻസ് അന്വേഷണം നടത്തുകയുണ്ടായി. സ്വർണക്കടത്തിൽ മകളുടെ പങ്കിനെക്കുറിച്ച് അറിയില്ലെന്ന് മുൻപ് തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നു. രന്യ തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും രാമചന്ദ്ര റാവു വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബർ മുതൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്ര റാവു കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. മുൻപും അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വലിയ തോതിൽ പണം പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടപടി നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |