പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. എംജിഎസ് നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ ഇഹലോകവാസം വെടിഞ്ഞു. 'കേരളചരിത്രമെന്ന വിജ്ഞാനരൂപത്തെ ഉൽപ്പാദിപ്പിച്ചയാൾ' എന്ന വിശേഷണം ലഭിച്ച ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ അദ്ധ്യക്ഷൻ കൂടിയാണ് അദ്ദേഹം. ഊഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നാലെ പോകാതെ ചരിത്ര രചനാ പദ്ധതിയെ കണിശമായി പിന്തുടർന്ന അദ്ദേഹം വ്യക്തിജീവിതത്തിലും വളരെയേറെ പ്രത്യേകതകളുള്ള സ്വഭാവത്തിനുടമയായിരുന്നു.
ഒരിക്കൽ അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ച് നടൻ ആലുമ്മൂടൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ എംജിഎസിന്റെ തൊട്ടടുത്തെ സീറ്റിലിരുന്നത് ആലുമൂടനായിരുന്നു. ആകാശത്തിലൂടെ പറന്നുകൊണ്ടിരുന്ന വിമാനത്തിൽ നിന്ന് ഒരറിയിപ്പെത്തി. 'എൻജിനിൽ തീ കാണുന്നു.' ആലുമ്മൂടൻ ഉൾപ്പെടെയുള്ള യാത്രക്കാർ ദൈവത്തെ വിളിച്ചുതുടങ്ങി. ആ സമയം ഒന്നും മിണ്ടാതെ കാഴ്‌ചകൾ കണ്ടിരിക്കുകയായിരുന്നു എംജിഎസ്.
നിങ്ങളെന്താ ദൈവത്തെ വിളിക്കുന്നില്ലേ എന്ന് ആലുമ്മൂടൻ ചോദിച്ചു. ‘ഓ, എനിക്കാരെയും വിളിക്കാനില്ല. എല്ലാവരും വിളിക്കുന്ന ദൈവം വിമാനത്തെ രക്ഷിക്കുമെങ്കിൽ ഞാനും രക്ഷപ്പെടുമല്ലോ ’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് ഭാഗ്യത്തിന് അപകടമൊന്നുമില്ലാതെ വിമാനം നിലത്തിറങ്ങി. എന്തെങ്കിലും വിശ്വസിക്കണമെങ്കിൽ ആ ഭാഗ്യത്തിലാണ് ഞാൻ വിശ്വസിക്കുന്നതെന്നും എംജിഎസ് പറഞ്ഞിട്ടുണ്ട്.
എന്നാൽ, അദ്ദേഹം തന്റെ മറ്റൊരു അന്ധവിശ്വാസത്തേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഏഴ് വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയുടെ ആത്മാവ് ഒപ്പമുണ്ടെന്ന് അദ്ദേഹം അന്ധമായി വിശ്വസിച്ചിരുന്നു. വിഷമഘട്ടങ്ങളിൽ അത് രക്ഷയ്ക്ക് കാവലുണ്ടാകുമെന്നും ജീവിതപരീക്ഷണങ്ങളിൽ വഴിതെറ്റാതെ നയിക്കുമെന്നും ഏറെക്കാലം അദ്ദേഹം വിശ്വസിച്ചിരുന്നു. ആ അന്ധവിശ്വാസമില്ലായിരുന്നെങ്കിൽ താൻ ഏതെല്ലാം വഴിക്ക് പോകുമായിരുന്നു എന്നാലോചിക്കുമ്പോൾ ഭയം തോന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |