ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമുണ്ടാകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കുകയും ചെയ്തു. ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളും തമ്മിൽ പൂർണതോതിലുള്ള യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയേക്കും. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാൻ ഞങ്ങളുടെ സൈന്യം തയ്യാറാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും അതേവിധത്തിൽ പ്രതികരിക്കും.
രണ്ട് ആണവായുധ ശക്തികൾ തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടൽ ആശങ്കാജനകമാണ്. ആക്രമണം ഉണ്ടായാൽ അത് പൂർണതോതിലുള്ള യുദ്ധത്തിലേക്കാവും നീങ്ങുക. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏത് വിധത്തിലുള്ള തീവ്രവാദവും ശക്തമായി അപലപിക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്.
കാശ്‌മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്. ലഷ്‌കർ-ഇ-ത്വയ്‌ബ പാകിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും'- പാകിസ്ഥാൻ മന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രകോപന പരാമർശവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയും രംഗത്തെത്തി. സിന്ധൂനദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറിൽ തിരിച്ചടിയുണ്ടാവും. സിന്ധു നദിയിലെ ജലം തങ്ങൾക്ക് അവകാശപ്പെട്ടതാണ്. വെള്ളം ലഭിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്നും ഭൂട്ടോ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |