കോട്ടയം: വിജയകുമാർ തന്നോട് അടിമയോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്ന് തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ റിമാൻഡിലായ പ്രതി അമിത്ത് ഒറാംഗിന്റെ മൊഴി. മീരയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അമിത് മൊഴി നൽകി. തിരുവാതുക്കൽ ശ്രീവത്സത്തിൽ ടി.വി വിജയകുമാർ (64) ഭാര്യ ഡോ. മീര (60) എന്നിവരെ ഏപ്രിൽ 22നാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇവരുടെ വീട്ടിലെ മുൻ ജോലിക്കാരനായ അസം സ്വദേശി അമിത് ഒറാംഗ് അറസ്റ്റിലാവുകയായിരുന്നു.
വിജയകുമാറിനെ മാത്രം കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. എന്നാൽ ആരാ ആരാ എന്നുചോദിച്ചുകൊണ്ട് മീര വന്നപ്പോൾ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കിയതുകൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്ന് അമിത്ത് പറഞ്ഞു. മോഷണക്കേസിൽ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കം. എത്ര തവണ കേസ് പിൻവലിക്കാൻ പറഞ്ഞിട്ടും വിജയകുമാർ തയ്യാറായില്ല. താൻ ജയിലിൽ പോകുന്ന സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയത്ത് ഭാര്യയുടെ ഗർഭം അലസി. പിറ്റേന്ന് ആളുകൾ കൊലപാതക വിവരം അറിയുമെന്നും വിജയനെ മോശമായി കരുതട്ടെ എന്നും കരുതിയാണ് വിവസ്ത്രനാക്കിയത്.
വിജയകുമാർ തന്റെ മുന്നിൽവച്ച് തന്റെ ഭാര്യയോട് പലതവണ അധിക്ഷേപപരമായി സംസാരിച്ചു. അടിമ എന്ന പോലെയാണ് പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ട് തരാതിരുന്നതിനാലാണ് ഫോൺ മോഷ്ടിച്ചത്. പണം തിരികെ നൽകാമെന്ന് പറഞ്ഞിട്ടും വിജയകുമാർ കേസ് പിൻവലിക്കാൻ തയ്യാറായില്ല. പണം തിരികെ കൊടുക്കാൻ പറഞ്ഞത് തന്റെ ഭാര്യയാണെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാൽ അമിത്ത് പറഞ്ഞ കാര്യങ്ങൾ പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അമിത്തിനായി ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |