ന്യൂഡൽഹി: ജമ്മുകാശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി ഭീകരവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). ആക്രമണം നടന്നതിന് പിന്നാലെ ഇതിന്റെ ഉത്തരവാദിത്തം ടിആർഎഫ് എറ്റെടുത്തിരുന്നു. പഹൽഗാമിലെ ആക്രമണത്തിൽ ടിആർഎഫിന് പങ്കുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും ഇതിനുപിന്നിൽ ഇന്ത്യൻ സൈബർ ഇന്റലിജെൻസ് ഉദ്യോഗസ്ഥരാണെന്നും സംഘടന വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ ടിആർഎഫിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഉത്തരവാദിത്തം എറ്റെടുത്തുകൊണ്ടുളള സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സംഘടിത സൈബർ ആക്രമണത്തിന്റെ ഭാഗമായാണ്. കാശ്മീരി ചെറുത്തുനിൽപ്പിനെ അപകീർത്തിപ്പെടുത്താനുളള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമായാണെന്നും ടിആർഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇന്ത്യൻ സൈബർ ഇന്റലിജെൻസ് ഉദ്യോഗസ്ഥരാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും ടിആർഎഫ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഏപ്രിൽ 22നാണ് പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഭീകരവാദികൾ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങൾ ചോദിച്ചതിനുശേഷമാണ് വിനോദ സഞ്ചാരികൾക്കുനേരെ വെടിയുതിർത്തത്. ആക്രമണം നടത്തിയവരെ ഉടൻ കണ്ടെത്തുമെന്നും അതിന് പിന്നിൽ പ്രവർത്തിച്ച സംഘടനയ്‌ക്കെതിരെ ശക്തമായി തിരച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദമോദി പ്രതികരിച്ചിരുന്നു.
വിനോദസഞ്ചാരികളെ അരുംകൊല ചെയ്തതിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ, ഇന്ത്യ ശക്തമായ തിരിച്ചടി നടപടികൾ തുടങ്ങിയിരിക്കുകയാണ്. പാക് പൗരൻമാർക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. നയതന്ത്ര ബന്ധം കുറച്ചു. പഞ്ചാബിലെ വാഗ അട്ടാരി അതിർത്തി അടച്ചു. സിന്ധു നദീജല കരാർ മരവിപ്പിക്കാനും തീരുമാനിച്ചു. സൈനിക നടപടി ഏതുനിമിഷവും ഉണ്ടാവും. സജ്ജമാകാൻ സൈന്യത്തിന് അടിയന്തര നിർദ്ദേശം നൽകി. ആക്രമണം മുന്നിൽക്കണ്ട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാകിസ്ഥാൻ ആളുകളെ ഒഴിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |