വിതുര: വാമനപുരം നദിയിൽ വിതുര പഞ്ചായത്തിലെ താവയ്ക്കൽകടവിൽ മുങ്ങി മരണങ്ങൾ തുടർക്കഥയാകുന്നു. കുളിക്കുന്നതിനിടയിൽ അനവധി പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടയിൽ പത്തംഗസംഘത്തിൽപെട്ട തമിഴ്നാട് സ്വദേശിയായ മോഹൻരാജ്(25) ഇവിടെ മുങ്ങിമരിച്ചു. കഴിഞ്ഞ വർഷം ഒരു മരണം നടന്നിരുന്നു. മനോഹരമായ വെള്ളച്ചാട്ടമായതിനാൽ യുവസംഘങ്ങൾ ഇവിടെ കുളിക്കാനെത്താറുണ്ട്. മാത്രമല്ല ധാരാളം ടൂറിസ്റ്റുകളും ഇവിടെയെത്താറുണ്ട്. പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ താവയ്ക്കലും സന്ദശിക്കാറുണ്ട്.
ഓരോവർഷം കഴിയുംതോറും ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മേഖലയിൽ ധാരാളം മണൽകയങ്ങളും വഴുവഴുക്കൻ പാറകളുമുണ്ട്. വെള്ളച്ചാട്ടത്തിനടിയിലെ കുഴിയിൽ പതിച്ചാണ് കൂടുതലും മുങ്ങിമരണങ്ങൾ നടക്കുന്നത്. അനവധി പേരെ താവയ്ക്കൽ സ്വദേശികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പാലം നിർമ്മിച്ചിട്ടില്ലാത്തതിനാൽ നദി നീന്തിക്കടന്നാണ് നാട്ടുകാർ അക്കരെ പോകുന്നത്. ഇതിനിടയിൽ ഒഴുക്കിൽപ്പെട്ടും മരണം നടന്നിട്ടുണ്ട്.
10 വർഷം, 11 മരണം
വാമനപുരം നദിയിൽ വിതുര താവയ്ക്കൽ കടവിൽ 10 വർഷത്തിനിടയിൽ 11 ജീവനാണ് പൊലിഞ്ഞത്. ഇതിൽ കൂടുതലും യുവാക്കളാണ്. 4 വിദ്യാർത്ഥികളും മരിച്ചിട്ടുണ്ട്. കുളിക്കുന്നതിനിടയിൽ കയത്തിൽ പതിച്ചാണ് കൂടുതലും അപകടങ്ങൾ നടന്നത്.
നദിയിൽ കല്ലാർ മുതൽ താവയ്ക്കൽ വരെയുള്ള ഭാഗത്താണ് അടിക്കടി മുങ്ങിമരണങ്ങൾ അരങ്ങേറുന്നത്.
സുരക്ഷയൊരുക്കണം
നേരത്തേ മുങ്ങിമരണങ്ങൾ വർദ്ധിച്ചപ്പോൾ കല്ലാർ മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. ഇതോടെ കല്ലാറിൽ മുങ്ങിമരണങ്ങളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. താവയ്ക്കലിൽ ഇനിയും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഗൈഡുകളെ നിയമിക്കുമെന്ന അധികാരികളുടെ പ്രഖ്യാപനവും ജലരേഖയായി.
ബലിക്കടവ്
താവയ്ക്കൽ പ്രസിദ്ധമായ ബലിക്കടവ് കൂടിയാണ്. ആയിരക്കണക്കിനാളുകളാണ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നും ഇവിടെ പിതൃതർപ്പണത്തിനായി എത്താറുള്ളത്. ബലിയിടുന്നതിനിടയിലും ഒഴുക്കിൽപ്പെട്ട് അപകടങ്ങളുണ്ടായിട്ടുണ്ട്. വിതുര പൊലീസിന്റെയും താവയ്ക്കൽ അപ്പൂപ്പൻകാവ് ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബലിതർപ്പണചടങ്ങുകൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |