വത്തിക്കാൻ: സ്നേഹസ്വരൂപനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അനശ്വരതയുടെ ലോകത്തേക്ക് കണ്ണീരണിഞ്ഞ പ്രാർത്ഥനയോടെ വിടനൽകി. വത്തിക്കാനിലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ ഇന്നലെനടന്ന അന്ത്യശുശ്രൂഷാചടങ്ങിൽ ലോകനേതാക്കളടക്കം 2,50,000 പേർ സന്നിഹിതരായി. കോളേജ് ഒഫ് കർദ്ദിനാൾസ് മേധാവി ജിയോവനി ബാറ്റിസ്റ്റ റേ കാർമ്മികത്വം വഹിച്ചു. രണ്ടു മണിക്കൂർ നീണ്ട ചടങ്ങുകൾക്കു ശേഷം പാപ്പയുടെ ഭൗതികദേഹം വിലാപയാത്രയായി 4 കിലോമീറ്റർ അകലെയുള്ള റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയി. സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്കു പകരം തന്റെ പ്രിയപ്പെട്ട ദേവലായമായ സെന്റ് മേരി മേജറിൽ അന്ത്യവിശ്രമം ഒരുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതനുസരിച്ചാണ് സംസ്കാരം നടന്നത്.
കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങൾ പിന്നിട്ട് വിലാപയാത്ര പോകുമ്പോൾ വിശ്വാസികൾ പാപ്പയെ ഒരുനോക്കു കാണാൻ റോഡിന്റെ വശങ്ങളിൽ പ്രാർത്ഥനയോടെ കാത്തുനിന്നു. ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ലാളിത്യം സംസ്കാരച്ചടങ്ങിലാകെ പ്രതിഫലിച്ചു. സെന്റ് മേരി മേജറിലെ ചടങ്ങുകളിലേക്ക് പൊതുജനങ്ങൾക്കോ മാദ്ധ്യമങ്ങൾക്കോ പ്രവേശനമുണ്ടായിരുന്നില്ല. ഇന്നു രാവിലെ മുതൽ വിശ്വാസികൾക്ക് ബസിലിക്കയിലെ മാർപാപ്പയുടെ കല്ലറ ദർശിക്കാമെന്ന് വത്തിക്കാൻ അറിയിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷിയായി. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോൺക്ലേവ് " മേയ് 6നോ അതിനുശേഷമോ വത്തിക്കാനിൽ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |