കാക്കനാട്: തീരദേശ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കം പരിഹരിക്കാനുള്ള മാർഗം തേടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. 'വേലിയേറ്റ വെള്ളപ്പൊക്കം കാരണങ്ങളും പരിഹാര മാർഗങ്ങളും' എന്ന വിഷയത്തിൽ നടത്തിയ ശില്പശാല പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സർക്കാര്യകളുടെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും നബാർഡ് പോലുള്ള സ്ഥാപനങ്ങളുടെയെല്ലാം സഹകരണത്തോടെ നടപ്പിലാക്കാൻ കഴിയുന്ന നിലയിൽ പദ്ധതികൾ തയ്യാറാക്കാൻ ഇത്തരം ശില്പശാലകൾ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഡോണോ, യേശുദാസ് പറപ്പിള്ളി, ഷാരോൺ പനയ്ക്കൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു. കാലാവസ്ഥ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇക്വിനോക്ട് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. ഡോ. സി. ജി. മധുസൂദനൻ വിഷയാവതരണം നടത്തി.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, ജില്ലാ ഫിഷറീസ് വകുപ്പ് ഉപ ഡയറക്ടർ മാജാ ജോസ്, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, കുഫോസ്, കുസാറ്റ്, നബാർഡ്, മത്സ്യ തൊഴിലാളി ഐക്യവേദി തുടങ്ങി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചു. വേലിയേറ്റ ജലനിരപ്പ് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീരദേശ പഞ്ചായത്തുകളുടെ ഏകോപിത ഇടപെടലുകൾക്കുള്ള അടിസ്ഥാനരേഖ തയ്യാറാക്കാൻ ശില്പശാലയിൽ തീരുമാനിച്ചു.
സുപ്രധാന ആശയങ്ങൾ:
ശാസ്ത്രീയ പഠനങ്ങൾ നടത്തണം
വേലിയേറ്റത്തിന്റെ കൃത്യമായ കാരണങ്ങൾ തിരിച്ചറിയണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹത്തിലും ജാഗ്രത ബോധവത്കരണം ശക്തമാക്കണം
മോണിറ്ററിംഗ് സംവിധാനങ്ങൾ വേണം
തീരദേശ വേലിയേറ്റം ഡി. എം. എ. നിയമത്തിൽ ഉൾപ്പെടുത്തണം
ബഡ്ജറ്റ് വകയിരുത്തൽ വേണം
നദികളുടെ ഒഴുക്കും മാലിന്യ നിക്ഷേപ രീതികളും ശാസ്ത്രീയമായി നിയന്ത്രിക്കണം
ബണ്ടുകളെ ശാസ്ത്രീയമായി നിർമ്മിച്ചു സംരക്ഷിക്കണം
നദികളുടെയും ജലാശയങ്ങളുടെയും സ്വാഭാവികവും സുഗമവുമായ ഒഴുക്ക് ഉറപ്പുവരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |