പീരുമേട്: പെരുവന്താനത്തിന് സമീപമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പുലിപ്പേടിയിൽ. ഒരു മാസമായി വിവിധ പ്രദേശങ്ങളിൽ പുലി വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കപ്പാലു വേങ്ങയിൽ വളർത്തുനായയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ പാപ്പച്ചന്റെ വളർത്തു നായയെ പുലി പകുതി ഭക്ഷിച്ചിട്ട് ബാക്കി ഉപേക്ഷിച്ചു പോകുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതാനുംദിവസങ്ങൾക്ക് മുൻപ്അമലഗിരി വരിക്കാനിക്കൽ മോളിയുടെ പറമ്പിൽ പുലിയെ കണ്ടിരുന്നു. തുടർന്ന് ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ആഴ്ചകൾക്ക് മുൻപാണ് പാലൂർക്കാവിൽ വളർത്തു നായെ ആക്രമിച്ച ജീവിയുടെ കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് കൂടാതെ കൊടികുത്തി നിർമ്മലഗിരിയിൽ തീറ്റ തേടാൻ അഴിച്ചുവിട്ട ആടിനെ പുലി കൊന്നു തിന്നിരുന്നു. ഇവിടെയും പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇവയെ കണ്ടെത്താനായില്ല. വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതോടെ ജനങ്ങൾ ഏറെ ഭീതിയോടെയാണ്കഴിയുന്നത്. പുലിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂട് സ്ഥാപിച്ച് കെണിയിൽ വീഴ്ത്തിയാൽമാമ്രേ പുലി പേടി അവസാനിപ്പിക്കാൻ കഴിയുവെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |