വടക്കാഞ്ചേരി : സാമ്പത്തിക പ്രതിസന്ധി മൂലം 2023 ഫെബ്രുവരി 6ന് അടച്ചുപൂട്ടിയ വിരുപ്പാക്ക തൃശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ തുറന്ന് പ്രവർത്തിപ്പിക്കും. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. അടുത്ത ദിവസം മില്ലിന്റെ അക്കൗണ്ടിൽ പണം എത്തും. നിലവിലെ എം.ഡി: പി.എസ്.ശ്രീകുമാറിനെ മാറ്റി. പുതിയ എം.ഡിയായി ടെക്‌സ് ഫെഡ് എം.ഡി കൂടിയായ എബി തോമസിനെ നിയമിച്ചു. അദ്ദേഹം ഇന്നലെ മില്ലിലെത്തി ചുമതലയേറ്റെടുത്തു. അംഗീകൃത യൂണിയൻ നേതാക്കളായ രമേശൻ നായർ, വി.വി.കൃഷ്ണകുമാർ, എ.സി.കണ്ണൻ, എം.കെ.സുന്ദരൻ,വി. അനിൽകുമാർ, വി.സി.ഷാജി എന്നിവരുമായി എം.ഡി ചർച്ച നടത്തി. പ്ലാന്റും മെഷിനറികളും അനുബന്ധ സ്ഥലങ്ങളും സന്ദർശിച്ചു. പ്ലാന്റിലെ 200 കോട്ടൺ ബൈലുകളുടെ ഗുണനിലവാര പരിശോധനയും നടന്നു. ഒന്നിനും തകരാറില്ലെന്നാണ് വിലയിരുത്തൽ. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മിൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
വലിയ പ്രതീക്ഷയിൽ തൊഴിലാളികൾ
മിൽ വീണ്ടും തുറക്കുമെന്ന വാർത്ത തൊഴിലാളി കുടുംബങ്ങളിൽ ആഹ്ലാദം പടർത്തുകയാണ്. 2 വർഷവും മൂന്ന് മാസവുമായി ജോലിയും കൂലിയുമില്ലാതെ ദുരിതത്തിൽ കഴിയുകയായിരുന്നു കുടുംബങ്ങൾ. മില്ലിന്റെ ചെയർമാനായിരുന്ന കെ.വി.സദാനന്ദന് ലഭിക്കാനുള്ളത് 88 ലക്ഷം രൂപയാണ്. മില്ലിന്റെ പ്രതിസന്ധിഘട്ടത്തിൽ ഒരു കോടി രൂപയാണ് അദ്ദേഹം സ്വന്തം ഉത്തരവാദിത്വത്തിൽ വായ്പയെടുത്ത് നൽകിയത്. ഇതിൽ 12 ലക്ഷം രൂപയാണ് ഇതുവരെ തിരിച്ചു ലഭിച്ചിട്ടുള്ളത്. ഓണക്കാലത്ത് ബോണസ് നൽകാൻ 18.5 ലക്ഷം രൂപയും നൽകി. നവീകരണത്തിന്റെ ഭാഗമായി പഴയ യന്ത്രങ്ങൾ പൊളിച്ചു വിറ്റപ്പോഴാണ് ഈ തുക തിരിച്ച് ലഭിച്ചത്. മില്ലിന്റെ ഇന്നത്തെ അവസ്ഥയിൽ മനംനൊന്ത് അദ്ദേഹം കഴിഞ്ഞ മാർച്ച് 14ന് രാജി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |