ന്യൂയോർക്ക്: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എൻ സുരക്ഷാസമിതി. ഭീകരതക്കെതിരെ എല്ലാം രാജങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. എല്ലാ തരത്തിലുള്ള ഭീകരതയും അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണെന്നും സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് സുരക്ഷാസമിതി കാശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ചത്.
ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ച സെക്യൂരിറ്റി കൗൺസിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെയെന്നും ആശംസിച്ചു. ലോകസമാധാനത്തിനും സുരയ്ക്ഷക്കും ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം.
ലക്ഷ്യങ്ങൾക്ക് അതീതമായി ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും നിതീകരിക്കാൻ സാധിക്കാത്തതാണ്. എവിടെ സംഭവിച്ചാലും എപ്പോൾ സംഭവിച്ചാലും ആര് ചെയ്താലും അതിന് ന്യായീകരണമില്ല. ഭീകരക്രമണം നടത്തിയ കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും യു.എൻ രക്ഷാസമിതി വ്യക്തമാക്കി. കാശ്മീർ ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ കണ്ടെത്താൻ എല്ലാ രാജ്യങ്ങളുടേയും സഹകരണമുണ്ടാവണമെന്നും യു.എൻ സെക്യൂരിറ്റി കൗൺസിൽ അഭ്യർത്ഥിച്ചു.
സംയമനം പാലിക്കണം
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുണ്ടായ സംഘർഷ സാഹചര്യം കൂടുതൽ മോശമാകാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |