കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകർ അറസ്റ്റിൽ. യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഷാഹിദ് മുഹമ്മദ് എന്നയാളും ഇവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നാണ് മൂവരും പിടിയിലായത്.
ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ എക്‌സൈസ് നടത്തിയ റെയ്‌ഡിനൊടുവിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലഹരി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. തുടർന്ന് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 50 കോടി കടന്ന് വിജയയാത്ര തുടരുന്നതിനിടെയാണ് സംവിധായകൻ കഞ്ചാവ് കേസിൽ പിടിയിലാവുന്നത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയും സംവിധായകനാണ് ഖാലിദ് റഹ്മാൻ. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. തല്ലുമാലയുടെ സഹരചയിതാവ് കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |