ടെഹ്‌റാൻ: തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിന് സമീപമുള്ള ഷാഹിദ് രജായി തുറമുഖത്തുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. 750ലേറെപ്പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തുറമുഖത്തെ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിൽ നിന്നുണ്ടായ തീ മറ്റു കണ്ടെയ്നറുകളിലേക്ക് പടരുകയും വൻ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു.
പൊട്ടിത്തെറിയുടെ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. ഏതെങ്കിലും തരത്തിലെ ആക്രമണമാണോയെന്നതിലും വ്യക്തതയില്ല. ഇറാനിയൻ മിസൈലുകൾക്ക് വേണ്ടിയുള്ള ഖര ഇന്ധനം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചെതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ മാർച്ചിൽ ചൈനയിൽ നിന്ന് സോഡിയം പെർക്ലോറേറ്റ് റോക്കറ്റ് ഇന്ധനം തുറമുഖത്ത് എത്തിച്ചിരുന്നുവെന്ന് സ്വകാര്യ സുരക്ഷാ ഏജൻസിയായ ആംബ്രേ വ്യക്തമാക്കി. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാനായുള്ള ഖര ഇന്ധനം കയറ്റി അയച്ചത് തെറ്റായി കൈകാര്യം ചെയ്തതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആംബ്രേ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ് ഷാഹിദ് രജായി. ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള ഷാഹിദ് രാജായി തുറമുഖം, ടെഹ്‌റാനിൽ നിന്ന് ഏകദേശം 1,050 കിലോമീറ്റർ തെക്കുകിഴക്കായി ഹോർമുസ് കടലിടുക്കിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ 20 ശതമാനം എണ്ണ വ്യാപാരവും ഈ തുറമുഖത്തിലൂടെയാണ് നടക്കുന്നത്. അതേസമയം, രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്ന് ഇറാനിലെ ദേശീയ എണ്ണ ഉത്പാദന കമ്പനി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |