ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയ സുരക്ഷാസേന പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകർത്തു. ഭീകരൻ ഫാറൂഖ് അഹ്മദ് തട്‌വയുടെ പാക് അധീന കാശ്‌മീരില കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് തകർത്തത്. ഇതോടെ സുരക്ഷാസേന തകർത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ വ്യാഴാഴ്‌ചയും അഞ്ച് പേരുടെ വീടുകൾ വെള്ളിയാഴ്‌ചയും തകർത്തിരുന്നു. ഇന്നലെ നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലഷ്കറെ ത്വയ്ബ കമാൻഡർമാർ ഉൾപ്പെടെ ഭീകരരുടെ ഷോപ്പിയാൻ, കുൽഗാം, പുൽവാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ സേന വെള്ളിയാഴ്‌ച തകർത്തത്. ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടേയുടെ വീട് തകർത്തതിൽ ഉൾപ്പെടുന്നു. നാല് വർഷമായി ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ സജീവമാണ്.
ഭീകരൻ സാഹിദ് അഹമ്മദിന്റെ കുൽഗാമിലെ മതലം പ്രദേശത്തെയും അഹ്സാൻ ഉൽ ഹഖ് എന്നയാളുടെ പുൽവാമ മുറാനിലെയും വീടുകൾ തകർത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2018ൽ പാകിസ്ഥാനിൽ ഭീകര പരിശീലനം നേടിയ അഹ്സാൻ അടുത്തിടെയാണ് കാശ്‌മീരിലെത്തിയത്.
2023 ജൂൺ താഴ്‌വരയിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായ ലഷ്കർ ഭീകരൻ എഹ്‌സാൻ അഹമ്മദ് ഷെയ്ക്കിന്റെ ഇരുനില വീടും തകർത്തവയിലുണ്ട്. പുൽവാമയിലെ കച്ചിപോറ പ്രദേശത്ത് ഹാരിസ് അഹമ്മദ് എന്ന ഭീകരന്റെ വീടും തകർത്തു. 2023 മുതൽ ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ സജീവമാണ്. പഹൽഗാം ആക്രമണത്തിൽ നേരിട്ട് ബന്ധപ്പെട്ടെന്ന് കരുതുന്ന ലഷ്‌കർ ഭീകരൻമാരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ തകർത്തുകൊണ്ടാണ് സുരക്ഷാ ഏജൻസികൾ നടപടികൾ തുടങ്ങിയത്.
അതേസമയം, ഭീകരർക്കായുള്ള തെരച്ചിലിന്റെ ഭാഗമായി ഇന്നലെ ശ്രീനഗറിലെ അറുപതിലധികം സ്ഥലങ്ങളിൽ ജമ്മു കാശ്‌മീർ പൊലീസ് റെയ്‌ഡ് നടത്തി. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായ തെളിവുകൾ ശേഖരിക്കുന്നതിനും ആയുധങ്ങൾ, രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ മുതലായവ പിടിച്ചെടുക്കുന്നതിനുമാണ് റെയ്‌ഡ് നടത്തിയതെന്ന് ജമ്മു കാശ്മീർ പൊലീസിന്റെ വക്താവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |