കറാച്ചി: ഇന്ത്യയ്ക്കുനേരെ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന പരസ്യഭീഷണിയുമായി പാകിസ്ഥാൻ. മന്ത്രി ഹനീഫ് അബ്ബാസിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ആണവായുധങ്ങൾ ഇന്ത്യയ്ക്കുവേണ്ടിമാത്രം സൂക്ഷിച്ചിരിക്കുകയാണെന്നും ഹനീഫ് അബ്ബാസി പറഞ്ഞു.
'പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലെ ഗോരി,ഷഹീൻ, ഗസ്നവി മിസൈലുകൾ ഉൾപ്പെടെ 139 ആണവ പോർമുനകൾ ഇന്ത്യയ്ക്കുവേണ്ടിമാത്രം സൂക്ഷിച്ചിരിക്കുകയാണ്. സിന്ധുനദീജല കരാർ താൽക്കാലികമായി നിറുത്തിവച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ തയ്യാറാവുകയാണെങ്കിൽ അവർ യുദ്ധത്തിന് തയ്യാറാവണം. പാകിസ്ഥാന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ല. ഞങ്ങളുടെ ആണവായുധങ്ങൾ രാജ്യത്ത് എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്ന് ആർക്കും അറിയില്ല. അവയെല്ലാം ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്ന് ഞാൻ വീണ്ടും പറയുകയാണ്'- ഹനീഫ് അബ്ബാസി പറഞ്ഞു.
പാകിസ്ഥാനിലേക്ക് ജലവിതരണം, വ്യാപാര ബന്ധം എന്നിവ നിറുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെയും ഹനീഫ് അബ്ബാസി പരിഹസിച്ചു. ആ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ ന്യൂഡൽഹി അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്നാണ് ഹനീഫ് അബ്ബാസി പറയുന്നത്. പാകിസ്ഥാൻ വ്യോമപാതകൾ അടച്ചുള്ള തീരുമാനം പത്തുദിവസം കൂടി തുടർന്നാൽ ഇന്ത്യയിലെ വിമാനകമ്പനികൾ പാപ്പരാവുമെന്നും അബ്ബാസി പറഞ്ഞു. പാകിസ്ഥാൻ മൂന്നുപതിറ്റാണ്ടായി തീവ്രാദികളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു അഭിമുമുഖത്തിൽ അബ്ബാസി പറഞ്ഞിരുന്നു.
അതേസമയം, ജമ്മുകാശ്‌മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയ സുരക്ഷാസേന പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകർത്തു. ഭീകരൻ ഫാറൂഖ് അഹ്മദ് തട്‌വയുടെ പാക് അധീന കാശ്‌മീരില കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് തകർത്തത്. ഇതോടെ സുരക്ഷാസേന തകർത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ വ്യാഴാഴ്‌ചയും അഞ്ച് പേരുടെ വീടുകൾ വെള്ളിയാഴ്‌ചയും തകർത്തിരുന്നു. ഇന്നലെ നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |