കോഴിക്കോട്: വേനൽച്ചൂടിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ വറുതിയിലാണ് തീരദേശം. തോണികളിലും യന്ത്രവത്കൃത ബോട്ടുകളിലുമായി കടലിൽ പോകുന്നവർ പലപ്പോഴും വെറും കെെയുമായാണ് മടങ്ങുന്നത്. ജില്ലയിൽ ഏറ്റവുമധികം യന്ത്രവത്കൃത ബോട്ടുകളുമായി മത്സ്യബന്ധനം നടത്തുന്നത് പുതിയാപ്പയിലും ബേപ്പൂരിലുമാണ്. കൊയിലാണ്ടി, ചോമ്പാല, വെള്ളയിൽ തുടങ്ങിയ ഹാർബറുകളിലും സമാന സാഹചര്യമാണ്. ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് ഇതിന് കാരണം.
ലഭ്യത കുറഞ്ഞതോടെ മീനിനും വലിയ വിലയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, ഒഡീഷ തുടങ്ങിയ കിഴക്കൻ തീരങ്ങളിൽ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതും മീനിന് വിലകൂടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്തിന് ശേഷം കടലിൽ നിന്ന് കാര്യമായ തോതിൽ മത്സ്യം ലഭിക്കാത്തത് തൊഴിലാളികളെ നിരാശരാക്കിയിട്ടുണ്ട്. വേനലിനുശേഷം ട്രോളിംഗ് നിരോധനം കൂടെയെത്തുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. മത്സ്യക്കച്ചവടത്തിന് അനിവാര്യമായ ഐസിനും തീവിലയാണ്. വൈദ്യുതി നിരക്ക് വർദ്ധന മൂലം 50 കിലോയുള്ള ഒരു ഐസ് ബ്ളോക്കിന് 60 രൂപയാണ് നിലവിലെ വില. ഒരുടൺ മത്സ്യം സംസ്‌കരിക്കാൻ ആറ് ടണ്ണോളം ഐസ് വേണ്ടിവരും.
ബോട്ടുടമകളും പ്രതിസന്ധിയിൽ
തൊഴിലാളികൾക്ക് പുറമെ ബോട്ട് ഉടമകളും പ്രതിസന്ധിയിലാണ്. വായ്പയെടുത്താണ് പലരും ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും വാങ്ങിയിരിക്കുന്നത്. മത്സ്യബന്ധനം നടത്തി ഒന്നും കിട്ടാതെ തിരിച്ചുവന്നാൽ ഇന്ധനചെലവും തൊഴിലാളികളുടെ കൂലിയുമടക്കം നഷ്ടത്തിലാവും. വായ്പ മുടങ്ങി പലരും ദുരിതത്തിലാണ്. നാല് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് അടക്കമുള്ള സാധനങ്ങളുമായാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നത്. അഞ്ച് ദിവസത്തേക്ക് കടലിൽ പോകുന്നതിന് മൂന്ന് ലക്ഷം രൂപയോളമാണ് ചെലവാകുന്നത്. ഈ ചെലവിന് ആനുപാതികമായി മീൻ ലഭിച്ചില്ലെങ്കിൽ സാമ്പത്തിക ബാദ്ധ്യത താങ്ങാനാകില്ലെന്നാണ് ഇവർ പറയുന്നത്.
മത്സ്യവില (കിലോ)
മത്തി --- 140 രൂപ
അയല ---280 രൂപ
ആവോലി --- 750 രൂപ
കിളിമീൻ --- 150 രൂപ
ചൂര --- 230 രൂപ
ചെമ്മീൻ --- 500 രൂപ
കഴിഞ്ഞ മഴക്കാലത്തിനുശേഷം മത്സ്യബന്ധനം നന്നേ കുറവാണ്. പലരും രണ്ടും മൂന്നും മാസമായി തീരത്തുതന്നെയാണ്. വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് തൊഴിലാളികൾ നേരിടുന്നത്.
വാസു, മത്സ്യ തൊഴിലാളി, ബേപ്പൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |