കൊച്ചി: മലയാള സിനിമയിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിൽ പ്രതികരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇന്ന് പുലർച്ചെയാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് ഇരുവരും പിടിയിലായത്. ഷാഹിദ് മുഹമ്മദ് എന്നയാളും ഇവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
'സിനിമാ മേഖലയിൽ എല്ലായിടത്തും ഇതുണ്ടെന്ന് എത്രയോ നാളുകളായി പറയുന്നതാണ്. ഷൈൻ ടോം ചാക്കോ തന്നെ ഇക്കാര്യം എക്‌സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. പേരുകൾ അയാൾ തന്നെ പറഞ്ഞു. സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോൾ ഇതിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്. ഷൈൻ ഇത് പറഞ്ഞപ്പോൾ തന്നെ ഷൈനിനെയും ശ്രീനാഥ് ഭാസിയെയും വെറുതെ വിടുന്ന ലൈനിലേയ്ക്ക് വന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേംബറുമൊക്കെ രണ്ടായി. ഖാലിദിനും അഷ്‌റഫിനും എതിരെ സിനിമാ സംഘടനകളിൽ നിന്ന് ഒരു നടപടിയും ഉണ്ടാകില്ല. ആശാൻ ക്ഷമിക്കും, ശിഷ്യന്മാർ ഉപയോഗിച്ച് കൊണ്ടിരിക്കും. സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കുറേക്കാലമായി പറയുന്നു. അതിനെ ആദ്യം എതിർത്തത് ഫെഫ്‌ക തന്നെയാണ്. അതിനുശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എതിർത്തു. ഇപ്പോൾ പറയുന്നു സെറ്റുകളിൽ പരിശോധിച്ചോട്ടെ എന്ന്. അന്ന് മുളയിലേ നുള്ളിയിരുന്നെങ്കിൽ ഇത്രയും വ്യാപകമാകുമായിരുന്നോ?
സ്റ്റീം എഞ്ചിനിൽ കയറുന്നതിലും കഷ്ടമാണ് ഓരോ ക്യാരവാനിലും എന്നാണ് പറയുന്നത്. അത്രത്തോളമാണ് മലയാള സിനിമയിലെ ലഹരി ഉപയോഗം. കുറേക്കാലം മുൻപ് കഞ്ചാവിനെവച്ചുവരെ സിനിമ വന്നു. അന്ന് ആർക്കും ചോദ്യമുണ്ടായില്ല. ഇന്ന് എത്രയോ സംഘടനകളുടെ മറവിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പത്തുപേരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയാൽ പരിഹാരമുണ്ടാകും'- ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |