കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകന്മാരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായെന്ന വാർത്ത കേട്ടത് ഞെട്ടലോടെയാണെന്ന് സംവിധായകൻ അഭിലാഷ് പിള്ള. ഒരുപാട് ഇഷ്ടപ്പെടുന്ന, ഹിറ്റ് സിനിമകൾ ചെയ്യുന്ന ആളുകൾ ഒരു കേസിൽപ്പെടുന്നു അവരുടെ വാർത്തകൾ വരുന്നു. ഇതൊക്കെ കാണുമ്പോൾ ഭയം തോന്നുന്നു. നമ്മുടെ കൂടെ പ്രവർത്തിക്കുന്നവർ ലൊക്കേഷനിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും പുറത്ത് നിന്ന് ഉപയോഗിക്കുന്നുണ്ടോ, അവർ പിടിക്കപ്പെടുമോ എന്ന ഭയം ഉള്ളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സെറ്റിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവവും അഭിലാഷ് പിള്ള തുറന്നുപറഞ്ഞു.
അഭിലാഷ് പിള്ളയുടെ വാക്കുകളിലേക്ക്...
'എന്റെ സിനിമ ലൊക്കേഷനിൽ എനിക്ക് ലഹരിയുമായി ബന്ധപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. ഒരു നടന്റെ അടുത്ത് കഥ പറയാൻ പോയപ്പോൾ അദ്ദേഹത്തോടൊപ്പം കാരവാനിൽ സുഹൃത്തുകളുണ്ടായിരുന്നു. അതിനുള്ളിൽ ഉണ്ടായ പുക എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചു. അപ്പോൾ തന്നെ എനിക്ക് ഇവിടെ നിന്ന് കഥ പറയാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ് ഞാൻ.
പല ലൊക്കേഷനുകളിൽ കഥ പറയാൻ പോകുമ്പോൾ അവിടുത്തെ ടെക്നീഷ്യന്മാരും നിർമാതാക്കളും ഞങ്ങളോട് പറയുന്ന അവരുടെ ചില കഥകൾ. ഞങ്ങൾ ഗതികേട് കൊണ്ട് മിണ്ടാതിരിക്കുന്നതാണെന്ന് അവർ പറയുന്ന അവസ്ഥ നമ്മൾ കണ്ടിട്ടുണ്ട്. സിനിമയെ ബാധിക്കും, സിനിമ നിന്നുപോകും. വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് അറിയുന്നത് കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്. ആർട്ടിസ്റ്റുകളെ പിണക്കിയാൽ ഡേറ്റ് നഷ്ടപ്പെടുമോ അവർ സിനിമ ചെയ്യുമോ എന്ന ഭയത്താലാണ് പലരും കണ്ണടയ്ക്കുന്നത്'- അഭിലാഷ് പിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |