പത്തനംതിട്ട: സംസ്ഥാനത്തെ പരിസ്ഥിതി സൗഹൃദ ഇക്കോ ടൂറിസം സെന്ററുകളിൽ സുരക്ഷ ഓഡിറ്റ് നടത്താൻ വനംവകുപ്പ് ഒരുങ്ങുന്നു. ഇത്തരം കേന്ദ്രങ്ങളിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണിത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസുമായി (കിറ്റ്സ്) ചേർന്നാണ് ഓഡിറ്റിംഗ് നടത്തുന്നത്. മൂന്നു മാസത്തിനുള്ളിൽ കിറ്റ്സ് പഠന റിപ്പോർട്ട് നൽകും. ഇതു പരിശോധിച്ച് ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കും. വന്യജീവി കേന്ദ്രങ്ങൾ, ആനത്താവളങ്ങൾ, വ്യൂ പോയിന്റുകൾ, ബോട്ടിംഗ്, വെള്ളച്ചാട്ടം, ട്രക്കിംഗ്, നദീതീരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാകും പഠനം.
കോന്നി ആനത്താവളത്തിൽ വേലിക്കല്ല് ദേഹത്തുവീണ് നാലു വയസുകാരൻ അഭിരാം മരിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷയ്ക്ക് 2002ൽ വനംവകുപ്പ് ആവിഷ്കരിച്ച പൊതു മാർഗനിർദ്ദേശങ്ങൾ നടപ്പാക്കായിരുന്നില്ല. 2009ലെ തേക്കടി ബോട്ട് ദുരന്തം ഉൾപ്പെടെ കണക്കിലെടുത്ത് 2015ൽ നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ ഒരു പഠനറിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിനോദ സഞ്ചാരികൾക്ക് സുരക്ഷയും ഇൻഷ്വറൻസും ഏർപ്പെടുത്തണമെന്ന് ഇതിൽ നിർദ്ദേശിച്ചിരുന്നു. അത് ഫലപ്രദമായി നടപ്പായില്ല. റിപ്പോർട്ട് സമർപ്പിച്ച വർഷം തന്നെയാണ് ഗവിയിൽ ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആനത്താവളത്തിൽ അപകടം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും മരിച്ച കടമ്പനാട് സ്വദേശി അഭിരാമിന്റെ കുടുംബത്തെ വനംവകുപ്പ് അധികൃതർ സന്ദർശിക്കുകയോ ധനസഹായം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. 2017നു ശേഷം ഇവിടെ സുരക്ഷാപരിശോധന നടത്തിയിട്ടുമില്ല.
71 എക്കോ ടൂറിസം സെന്ററുകൾ
തിരുവനന്തപുരം 6, കൊല്ലം 4, പത്തനംതിട്ട 3, ഇടുക്കി 14, എറണാകുളം 6, തൃശൂർ 3, പാലക്കാട് 9, മലപ്പുറം 5, കോഴിക്കോട് 6, വയനാട് 9, കണ്ണൂർ 5, കാസർകോട് 1.
ഇക്കോ ടൂറിസം ടൂറിസം സെന്ററുകളിൽ സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കും. മൂന്ന് മാസത്തിനുള്ള മാറ്റങ്ങൾ നടപ്പാക്കും.
ജസ്റ്റിൻ മോഹൻ, അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |