തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരാവേശത്തിനൊപ്പം ആശാ സമരപ്പന്തലിൽ പരീക്ഷാച്ചൂടും. സമരരംഗത്തുള്ള ഏഴ് പേരാണ് ജൂലായ് 10ന് നടക്കുന്ന പ്ളസ്ടു തുല്യതാപരീക്ഷയെഴുതുന്നത്. തിരുവല്ലം എഫ്.എച്ച്.സിയിലെ ആശാവർക്കർമാരായ ബിന്ദുഗോപാൽ, ജെ.സുനിത, ജയ, ജയന്തി, ടി.ബീന, ദേവി സുനിത, ടി.സുനിത എന്നിവരാണ് സമരപ്പന്തലിലെ വിദ്യാർത്ഥികൾ.
പതിനെട്ട് വർഷമായി ആശാവർക്കർമാരായി ജോലി ചെയ്യുന്നവരെല്ലാം കടുത്ത ജീവിതപ്രാരാബ്ധങ്ങൾ പേറുന്നവർ. പാതിയിൽ പഠനം മുടങ്ങിയതിന്റെ നോവ് ഉള്ളിലടക്കിയവർ.
പത്താംക്ളാസിൽ പരാജയപ്പെട്ടവരും വിജയിച്ചിട്ടും പഠനം തുടരാനാകാത്തവരും കൂട്ടത്തിലുണ്ട്. പത്താംക്ളാസ് തോറ്റവർ തുല്യതാ പരീക്ഷയിലൂടെ വിജയിച്ച് ഹയർ സെക്കൻഡറി പരീക്ഷയെഴുതാൻ യോഗ്യത നേടിയപ്പോൾ ബാക്കിയുള്ളവർ നേരിട്ട് ഹയർ സെക്കൻഡറിയിൽ പ്രവേശിച്ചവരാണ്.
രാപകൽ സമരത്തിനിടയിലും ഫീൽഡിൽ ജോലിക്ക് പോകുന്നുണ്ട് ഏഴ് പേരും. വീട്ടുജോലിയും ഫീൽഡ് വർക്കും തീർത്ത് ഉച്ചകഴിഞ്ഞ് സമരപ്പന്തലിലെത്തിയാൽ കിട്ടുന്ന ഇടവേളകളിലെല്ലാം ഏഴുപേരും പാഠപുസ്തകം കൈയിലെടുക്കും. അസൈൻമെന്റ് തയാറാക്കൽ, പഴയ ചോദ്യപേപ്പർവച്ച് ഉത്തരങ്ങൾ തയാറാക്കൽ സമരപ്പന്തലിന്റെ തണലിൽ കൂട്ടുകാരികൾ ഉത്സാഹത്തിലാണ്. രാത്രി വൈകിയാണ് വീട്ടിലേക്ക് മടക്കം.
ഞായറാഴ്ചകളിൽ തുല്യതാക്ളാസ് അറ്രൻഡ് ചെയ്തശേഷമാണ് മൂന്ന് മണിയോടെ സമരപ്പന്തലിൽ എത്തുന്നത്. ശനിയാഴ്ചകളിൽ ഓൺലൈൻ ക്ളാസുകളിലും പങ്കെടുക്കുന്നുണ്ട്. പ്ളസ്ടു പാസായശേഷം ഡിഗ്രിക്ക് ചേരണമെന്നാണ് ആഗ്രഹം.
'13 വയസിലേ അമ്മയെ നഷ്ടമായി. കഷ്ടപ്പാടുകൾക്കിടയിലാണ് വളർന്നത്. 14-ാം വയസിൽ വിവാഹിതയുമായി. 16-ാം വയസിൽ ആദ്യത്തെ കുഞ്ഞുമായി നിൽക്കുമ്പോൾ കൂട്ടുകാരികൾ പഠിക്കാൻ പോകുന്നത് വേദനയോടെ നോക്കിനിന്നിട്ടുണ്ട്. വീണ്ടും പഠനം തുടരാനായതിന്റെ സന്തോഷം ചെറുതല്ല. "പരീക്ഷയെഴുതുന്നവരിൽ ഒരാളായ ബിന്ദു ഗോപാലിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |