പത്തനാപുരം: ചെന്നൈ-എഗ്മോർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ കടത്തിയ 34.62 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളെ പുനലൂർ റെയിൽവേ പൊലീസ് പിടികൂടി. തമിഴ്നാട് കടയനെല്ലൂർ സ്വദേശി അബ്ദുൽ അജീസ് (46), വിരുദനഗറിൽ നിന്ന് കൊല്ലത്ത് സ്ഥിര താമസമാക്കിയ ബാലാജി (46) എന്നിവരെയാണ് കണക്കിൽപ്പൊടാത്ത പണവുമായി പിടികൂടിയത്.
ഇന്നലെ പുലർച്ചെ 5.30ന് പുനലൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനിൽ നിന്ന് ഇറങ്ങിയ ഇരുവരെയും സംശയത്തെ തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബാലാജിയുടെ അരയിലും അജീസ് സഞ്ചിയിലും സൂക്ഷിച്ച നിലയിലായിരുന്നു. സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ കടയനെല്ലൂരിലെ സ്വർണവ്യാപാരിക്ക് നൽകാൻ എത്തിച്ചതാണെന്ന് ഇവർ പറഞ്ഞു. ട്രെയിൻ മാർഗം ലഹരി വസ്തുക്കളും കുഴൽ പണവും കടത്തുന്നതായി സംസ്ഥാന റെയിൽവേ പൊലീസ് മേധാവിക്ക് രഹസ്യം വിവരം ലഭിച്ചിരുന്നു. തുടർന്ന് ആർ.പി.എഫും റെയിൽവേ പൊലീസും സംയുക്തമായി രണ്ട് മാസമായി പരിശോധനകൾ നടത്തിവരുന്നതിനിടെയാണ് ഇവർ പിടിയിലായത്. സി.ഐ ജി.ശ്രീകുമാറിന് പുറമെ എസ്.ഐ എം.എസ്.ശ്രീകുമാർ, സി.പി.ഒമാരായ അരുൺമോഹൻ, മനു, സവിൻകുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ തില്ലൈ നടരാജൻ, വൃന്ദ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വേനലവധിക്കാലത്ത് പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി ട്രെയിനിൽ കടത്താൻ ശ്രമിച്ച കണക്കിൽപ്പെടാത്ത രണ്ട് കോടി രൂപയോളം റെയിൽവേ പൊലീസ് പല തവണകളായി പിടിച്ചെടുത്തു.
സി.ഐ ജി.ശ്രീകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |