തിരുവനന്തപുരം: ഐ.ടി കമ്പനികളുടെ അടക്കം സി.ഇ.ഒമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടെയും പേര് ദുരുപയോഗം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടിക്കുന്നത് വ്യാപകം. ജീവനക്കാർക്ക് മെസേജുകളും ഇമെയിലുകളും അയച്ചാണിത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരാണ് ഇരയാകുന്നവരിൽ അധികവും. അടുത്തിടെ ടെക്‌നോപാർക്കിലെ ഒരുകമ്പനി ജീവനക്കാരനിൽ നിന്ന് 90 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. മുംബയിലെ ഒരു ഓട്ടോമൊബൈൽ കമ്പനിക്ക് സി.ഇ.ഒയുടെ പേരിലെത്തിയ സന്ദേശം വഴി നഷ്ടമായത് ഏഴു കോടി.
ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മെയിലിനോട് സാദൃശ്യമുള്ള വ്യാജ മെയിലുകൾ അയച്ചാണ് തട്ടിപ്പേറെയും. മെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് തുറന്നാൽ സ്വകാര്യവിവരങ്ങളും ബാങ്ക് രഹസ്യങ്ങളുമടക്കം ചോർത്തി പണം തട്ടിയെടുക്കും. വാട്സ് ആപ്പിലൂടെയോ ടെലഗ്രാമിലൂടെയോ മാനേജർ എന്ന പേരിലടക്കം കമ്പനിയുടെ സാമ്പത്തിക രേഖകൾ തട്ടിപ്പുകാർ ചോദിക്കും. ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടും.
ബോണസ് നൽകാനെന്ന പേരിൽ സന്ദേശമയച്ചും തട്ടിപ്പ് നടത്താറുണ്ട്. ആമസോണിന്റെ ഗിഫ്റ്റ്‌വൗച്ചർ വാങ്ങണമെന്ന് പറഞ്ഞ് കമ്പനി സി.ഇ.ഒയുടെ പേരിലും ജീവനക്കാർക്ക് വ്യാജ ഇ മെയിൽ സന്ദേശമെത്തും. വൗച്ചറിന്റെ പണം ജീവനക്കാരോട് അടയ്ക്കാൻ പറഞ്ഞാണ് തട്ടിപ്പ്.
ടെക്‌നോപാർക്ക് കമ്പനി
ജീവനക്കാരന്റെ അനുഭവം
ടെക്നോപാർക്കിലെ ഒരു കമ്പനിയുടെ സി.ഇ.ഒയുടെ പേരും പ്രൊഫൈൽ ഫോട്ടോയും തട്ടിപ്പുകാരൻ പകർത്തി. ഇതെന്റെ പുതിയ നമ്പറാണെന്നും സേവ് ചെയ്യണമെന്നും തട്ടിപ്പുകാരൻ പാതിരാത്രി സന്ദേശമയച്ചു. രാത്രിയായതിനാൽ തിരികെവിളിച്ച് ചോദിക്കാനായില്ല. അടുത്തദിവസം പുലർച്ചെ 90 ലക്ഷത്തിന്റെ ഒരു ബിസിനസിനെപ്പറ്റി ചോദിച്ച് സന്ദേശമെത്തി. വൈകിട്ട് സി.ഇ.ഒയെ നേരിട്ട് കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. സൈബർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും പണം നഷ്ടമാകാത്തതിനാൽ കേസെടുത്തില്ല.
ശ്രദ്ധിക്കാൻ
നേരിട്ട് വിളിക്കാതെയോ കാണാതെയോ പണം അയച്ചുകൊടുക്കരുത്
അപരിചിതമായ ലിങ്കുകൾ തുറക്കരുത്
ഡൊമൈൻ അഡ്രസിൽ അക്ഷരത്തെറ്റുണ്ടെങ്കിൽ സംശയിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |