തൊടുപുഴ: മികച്ച വിലയിലെത്തി കർഷകരെ കൊതിപ്പിച്ച പൈനാപ്പിൾ വില വേനൽ മഴയെത്തിയതോടെ പകുതിയിൽ താഴെയായി കുറഞ്ഞു. എ ഗ്രേഡ് ചക്കയ്ക്ക് 62 രൂപ വരെ ഒരു മാസം മുമ്പ് ഉയർന്നത് ഇപ്പോൾ 30 രൂപയിൽ താഴെയായി. സ്പെഷ്യൽ ഗ്രേഡ് പച്ച ചക്കയ്ക്ക് 26- 28 രൂപ മാത്രമാണുള്ളത്. നേരത്തെയിത് 60 രൂപയിലെത്തിയിരുന്നു. വരൾച്ചയെ തുടർന്ന് ഉത്പാദനത്തിലുണ്ടായ ഇടിവും കയറ്റുമതി വർദ്ധിച്ചതുമാണ് പൈനാപ്പിളിന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച വില ലഭിക്കാനിടയാക്കിയത്.
കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു. എന്നാൽ മാർച്ച് പകുതിയോടെ വേനൽ മഴ ശക്തമായതിന് പിന്നാലെയാണ് വിലയിൽ ഇടിവ് പ്രകടമായത്. പിന്നീട് വില പതിയെ കുറഞ്ഞ് പകുതിയിൽ താഴെയെത്തുകയായിരുന്നു. വാഴക്കുളം പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റായ ആന്ധ്ര, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും മഴ ആരംഭിച്ചതോടെ ഡിമാൻഡ് കുറഞ്ഞു. കഴിഞ്ഞ വർഷം ഈ സമയം മികച്ച വില ലഭിച്ചിരുന്നതാണ്.
കമ്പനികൾ പിൻവാങ്ങി, വില ഇടിഞ്ഞു
പൈനാപ്പിൾ ഉപയോഗിച്ച് അസംസ്കൃത വസ്തുക്കൾ നിർമ്മിച്ചിരുന്ന ഉത്തരേന്ത്യൻ കമ്പനികൾ വൻതോതിൽ ചരക്ക് വാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ആറായിരം ടണ്ണും ഈ വർഷം പതിനായിരം ടണ്ണും ഇവർ വാങ്ങി. എന്നാൽ ഇവർ പെട്ടെന്ന് മാർക്കറ്റിൽ നിന്ന് ചരക്കെടുക്കുന്നത് നിറുത്തിയതായി വ്യാപാരികൾ പറയുന്നു. ഇതും വിലയിടിവിന് കാരണമാണ്.
വേനൽമഴ പെയ്തതോടെ ഉത്പാദനം കൂടി. വിപണിയിൽ ഡിമാൻഡ് കുറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടായത് മാർക്കറ്റ് ഇടിയാൻ കാരണമായി.
വിപണിയിലേക്ക് മാമ്പഴത്തിന്റെ വരവ് കൂടിയതും പൈനാപ്പിൾ വിലയെ ബാധിച്ചു
മഴ മാറിയാൽ വില ഉയരുമെന്നാണ് പ്രതീക്ഷ. ഉത്തരേന്ത്യയിൽ ഇപ്പോൾ കല്യാണസീസണാണ്. അതിനാൽ വില ഉയരേണ്ടതാണ്
ജെയിംസ് ജോർജ്
പ്രസിഡന്റ്,
പൈനാപ്പിൾ ഫാർമേഴ്സ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |