കൊച്ചി: സംസ്ഥാനത്ത് പൊലീസും എക്‌സൈസും ലഹരി വേട്ട ആരംഭിച്ചതോടെ അടുത്ത കാലത്തായി കേൾക്കുന്ന പേരുകളിൽ ഒന്നാണ് ഹൈബ്രിഡ് കഞ്ചാവ്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന കഞ്ചാവിനേക്കാൾ ഇരട്ടി ലഹരിയാണ് ഇതിനെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഒരു കിലോ കഞ്ചാവിന് 25,000 രൂപയ്ക്ക് ലഭിക്കുമ്പോൾ വിദേശത്ത് നിന്ന് മാത്രം ഇന്ത്യയിൽ എത്തിക്കുന്ന ഹൈബ്രിഡ് വകഭേദത്തിന് ഒരു കിലോയ്ക്ക് 15 ലക്ഷം രൂപ വരെ നൽകണം.
കൂടുതലയാലും തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. ഇവിടെ നിന്ന് മറ്റ് ചില രാജ്യങ്ങളിലേക്കും ഹൈബ്രിഡ് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നുണ്ട്. സ്വർണക്കടത്തലുകളിലൂടെ കുപ്രസിദ്ധിയാർജിച്ച ചില സിൻഡിക്കേറ്റുകളാണ് ഇതിന് പിന്നിലെന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ജൂലായിൽ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു.
ഇതോടെ സ്വർണക്കടത്ത് സംഘങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിൽ വലിയ കുറവുണ്ടായിരുന്നു. ഒരു കിലോ സ്വർണം കടത്തിയാൽ ആറ് ലക്ഷം രൂപ ലഭിക്കുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് വെറും ഒരു ലക്ഷം മാത്രമാണ്. അതുകൊണ്ട് പല സ്വർണക്കടത്ത് സംഘങ്ങളും ഹൈബ്രിഡ് കഞ്ചാവ് കടത്തലിലേക്ക് തിരിഞ്ഞെന്നാണ് വിവരം.
നിയന്ത്രിത അന്തരീക്ഷ സാഹചര്യങ്ങളിൽ നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന് ഉയർന്ന ഡിമാൻഡാണ് മാർക്കറ്റിലുള്ളത്. ഇത്തരത്തിലുള്ള വകഭേദത്തിന് അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് ഒരു കോടിയോളം രൂപ വില ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ചില വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴി യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം. പത്തിരട്ടി ലാഭമാണ് ഇതുവഴി കള്ളക്കടത്ത് സംഘങ്ങൾക്ക് ലഭിക്കുന്നത്. റാസൽഖൈമയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് അടുത്തിടെ പിടികൂടിയിരുന്നു. ഒരു മലപ്പുറം സ്വദേശിയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ 5.5 കോടി വിലവരുന്ന കഞ്ചാവായിരുന്നു അത്.
ഇന്ത്യയിലെ ആദ്യത്തെ കേസ്
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസായിരുന്നു ഈ സംഭവം. മലപ്പുറം സ്വദേശിയായ ഷിബു അയ്യപ്പനാണ് അറസ്റ്റിലായത്. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, വിമാനത്തിൽ കയറാൻ പോകുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ട്രോളി ബാഗിൽ പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടിജു തോമസിന്റെ നേതൃത്വത്തിൽ ഹൈപെർഫോമൻസ് യൂണിറ്റ് (എച്ച്പിയു) ആണ് ഈ ഓപ്പറേഷൻ നടത്തിയത്. വിദേശ രാജ്യങ്ങളിലേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെ തായ്ലൻഡിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. ഷിബു വെറുമൊരു കാരിയർ മാത്രമായിരുന്നുവെന്ന് കസ്റ്റംസ് കരുതപ്പെടുന്നു. ഈ കേസിൽ അന്വേഷണം നടന്നുവരികയാണ്.
ഇന്ത്യയിൽ ഇല്ല, വിദേശി
നിലവിൽ ഇന്ത്യയിൽ ഒരിടത്തും ഹൈബ്രിഡ് കഞ്ചാവ് ഉത്പാദിപ്പിക്കുന്നില്ല. കള്ളക്കടത്തായി വിദേശത്ത് നിന്നാണ് എത്തിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് കൃഷി ചെയ്യുന്നത് ഒഡീഷയിൽ നിന്നാണെന്നാണ് വിവരം. അവിടെ ഒരു കിലോ കഞ്ചാവിന് 25,000 രൂപ നൽകിയാൽ മതി. എംഡിഎംഎ അര ഗ്രാം പോലും കൈവശം വച്ചാൽ ജാമ്യമില്ലാ കുറ്റമാണ്. എന്നാൽ ഒരു കിലോയിൽ കൂടുതൽ കഞ്ചാവ് കൈവശം വച്ചാൽ മാത്രമേ ജാമ്യമില്ലാക്കുറ്റമാകുകയുള്ളൂ. അതുകൊണ്ട് പലരെയും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഇഷ്ടക്കാർ സിനിമ മേഖലയിൽ
കേരളത്തിൽ ഹൈബ്രിഡ് കഞ്ചാവിന് ഏറെ പ്രിയപ്പെട്ടവർ സിനിമ മേഖലയിൽ നിന്നുള്ളവരാണ്. എക്‌സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എംഡിഎംഎ ഉപയോഗിക്കുന്ന ഒരു വിഭാഗം സജീവമാണെങ്കിലും, അവയുടെ ഉപയോഗം മാരകമാണെന്ന തിരിച്ചറിവ് വന്നതോടെയാണ് ഹൈബ്രിഡ് കഞ്ചാവിലേക്കുള്ള മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |