തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും രാജ് ഭവനിലും ബോംബ് വയ്ക്കുമെന്നാണ് സന്ദേശമെത്തിയത്. ധനകാര്യ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഇമെയിലിലേക്കാണ് സന്ദേശമെത്തിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂറിനുളളിൽ സ്‌ഫോടനം നടക്കുമെന്നാണ് സന്ദേശത്തിലുളളത്. ബോംബ് ഭീഷണിയുളള സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. എല്ലാ സന്ദേശങ്ങളും എത്തിയത് ഒരു മേൽവിലാസത്തിൽ നിന്നാണെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇന്നലെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനത്താവളത്തിലെ മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. റെയിൽവേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പൊലീസ് നായ്ക്കളെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ കളക്‌ടറേറ്റുകളിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം കളക്‌ടറേറ്റുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |