തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കി ഒളിവിൽപ്പോയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. കൊടുങ്ങല്ലൂർ എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രി തന്നെ ഇയാളെ കൊടുങ്ങല്ലൂർ എത്തിക്കുമെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ പ്രതിചേർത്ത കേസിൽ എക്‌സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. 2023 ഫെബ്രുവരി 27നാണ് അജ്ഞാത ഫോൺ സന്ദേശത്തെത്തുടർന്ന് ഷീലാ സണ്ണിയെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് എൽഇഡി സ്റ്റാമ്പിന് സമാനമായ വസ്‌തു കണ്ടെടുത്തിരുന്നു.
അന്ന് അറസ്റ്റിലായ ഷീല 72 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. രാസപരിശോധനയിൽ സ്റ്റാമ്പിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യമില്ലെന്ന കണ്ടെത്തലിന് പിന്നാലെ ഇവരെ കുറ്റവിമുക്തയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷീലയെ നാരായണദാസ് ചതിയിൽപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. തുടർന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇയാളെ കേസിൽ പ്രതിയാക്കിയത്.
പിന്നാലെ ഷീല കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍, എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് ഏഴാംതീയതിയാണ് എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |