മസ്കറ്റ് : ഒമാൻ ചെയർമാൻസ് ഇലവനെതിരായ അവസാന ഏകദിനത്തിൽ കേരളം അഞ്ചുവിക്കറ്റിന് തോറ്റതോടെ നാലുമത്സര പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞു. നാലാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 47.3 ഓവറിൽ 233 റൺസിന് ആൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവൻ ആറ് ഓവർ ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി.
79 റൺസെടുത്ത ഷോൺ റോജറാണ് കേരളത്തിന്റെ ടോപ് സ്കോറർ. അക്ഷയ് മനോഹർ 43 റൺസെടുത്തു. ഇരുവരും ചേർന്നുള്ള 117 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്.ഓപ്പണർമാരായ അഭിഷേക് നായർ 32ഉം രോഹൻ കുന്നുമ്മൽ 28ഉം റൺസുമായി മടങ്ങി. മുഹമ്മദ് അസറുദ്ദീൻ 13ഉം അഹമ്മദ് ഇമ്രാൻ മൂന്നും റൺസെടുത്ത് പുറത്തായി. ഒമാന് വേണ്ടി ഷക്കീൽ അഹമ്മദ് നാലും മൊഹമ്മദ് നദീം ആമിർ കലീം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
68 റൺസടിച്ച മുജിബുർ അലിയും പുറത്താകാതെ 71 റൺസും നേടിയ മൊഹമ്മദ് നദീമുമാണ് ഒമാന്റെ ചേസിംഗ് ഈസിയാക്കിയത്. കേരളത്തിന് വേണ്ടി ഷോൺ റോജർ രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂർണ്ണമെന്റിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരം കേരളം ജയിച്ചപ്പോൾ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഒമാൻ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |